തിരുവനന്തപുരം :   നിർഭയവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനം ഭാരതത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമാണെന്നും ഈ തൊഴിലിന്റെ പ്രാധാന്യം മാധ്യമപ്രവർത്തകരും ജേർണലിസം വിദ്യാർഥികളും തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
കേരള മീഡിയ അക്കാദമിയുടെ 2018, 2019 വർഷങ്ങളിലെ മാധ്യമ അവാർഡുകളും അക്കാദമിയുടെ 2019-20 ലെ പി.ജി. ഡിപ്ലോമ കോഴ്സിലെ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളും കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.
അച്ചടിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതുമായ ഓരോ വാക്കിനും വളരെ പ്രാധാന്യമുണ്ട്.  തൂലിക എഴുതാനുള്ള ഒരു ഉപകരണം മാത്രമല്ല അത് അറിവിന്റെ ഉറവിടം കൂടിയാണ്.  സ്വന്തം താത്പര്യങ്ങൾക്ക് അധീതമായി നിന്ന് വസ്തുതകൾ മനസ്സിലാക്കികൊണ്ടുള്ള റിപ്പോർട്ടിങ്ങ് രീതിയാണ് അവലംബിക്കേണ്ടത്.
ക്ലാസുമുറികളും സർവകലാശാലകളും ആശയങ്ങളുടെ വ്യാപാരകേന്ദ്രങ്ങളാണ്.  പഠനം ഒരു തുടർപ്രക്രിയയാണ്.  ഒരു ധ്യാനം പോലെ തന്നെ അറിവിനെ പിന്തുടരണം.  എങ്കിൽ മാത്രമേ സമുന്നതമായ ആശയങ്ങൾ രൂപപ്പെടുത്താൻ സാധിക്കൂ.
ലഭിച്ച അവാർഡുകൾ കൂടുതൽ മഹത്തരമായ നേട്ടങ്ങൾക്ക് മാധ്യമപ്രവർത്തകർക്ക് പ്രചോദനം നൽകുമെന്നും അതോടൊപ്പം അവ കൂടുതൽ ഉത്തരവാദിത്തങ്ങൾ അവാർഡ് ജേതാക്കൾക്ക് നൽകുന്നുവെന്നും ഗവർണർ പറഞ്ഞു. ചടങ്ങിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ഗവർണർക്ക് ഒപ്പിട്ടു നൽകി.
എം. വിൻസന്റ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കല. കെ, മാധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ, യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം, അക്കാദമി വൈസ് ചെയർമാൻ ദീപു രവി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം. ശങ്കർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here