കൊച്ചി : കേരള സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ‘സമം – സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം’ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ ”കലാപാഠശാല” ദ്വിദിന കലാശില്പശാല സംഘടിപ്പിക്കുന്നു. പൊതു വിദ്യാലയങ്ങളിലെ തെരഞ്ഞെടുത്ത 44 അദ്ധ്യാപികമാരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. ജോണി എം.എൽ, ശീതൾ സി.പി. എന്നിവർ ശില്പശാല നയിക്കും.
ഇന്ന് വൈകിട്ട് കേരള ലളിതകലാ അക്കാദമിയും പത്മിനി മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി പത്മിനി പുരസ്‌കാര സമർപ്പണം നടത്തും. പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും പ്രൊഫ. എം.കെ. സാനു നിർവ്വഹിക്കും. ചിത്രകാരനായ ബി.ഡി. ദത്തൻ പുരസ്‌കാരം ഏറ്റുവാങ്ങും. ഹരിദാസിന്റെ ”രാഗമാധവം” സന്തൂർ കച്ചേരിയും ജുഗൽബന്ദിക്കൊപ്പം മോഹൻ ആലങ്കോടിന്റെ ലൈവ് പെയിന്റിംഗും ഉണ്ടായിരിക്കും.
വേദിയിൽ 58 വർഷം പിന്നിടുന്ന കേരള ലളിതകലാ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കലാകാര ഡയറക്ടറിപ്രസിദ്ധീകരിക്കുന്നു. ചിത്രകലാകൃത്തുക്കൾ, ശില്പികൾ, കലാ ചരിത്രകാരന്മാർ എന്നിവരെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അക്കാദമി ചെയർമാൻനേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജോണി എം.എൽ, സജിത ആർ. ശങ്കർ, ശ്രീജ പള്ളം, കെ. സുരേന്ദ്രൻ, എബി എൻ. ജോസഫ്, ഉത്തമൻ കാടഞ്ചേരി എന്നിവർ ആശംസകൾ അർപ്പിക്കും. സെക്രട്ടറി പി. വി. ബാലൻ നന്ദി പറയും.