സ്വന്തം ലേഖകൻ 

തിരുവനന്തപുരം : കേരളം സാംസ്‌കാരിക രംഗത്ത് കൈവരിച്ച പുരോഗതി ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഗവർണർ ആരിഫ് മുഹമ്ദ് ഖാൻ അഭിപ്രായപ്പെട്ടു.  ഫൊക്കാന കൺവെൻഷന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. നമ്മുടെ രാജ്യത്തെ സംസ്‌കാരം ലോകത്തിന് തന്നെ മാതൃകയാണ്. അമേരിക്ക അതി സമ്പന്നമായ രാജ്യമാണ്.
 

 
എല്ലാ മതങ്ങളും ഉണ്ടായിരിക്കുന്നത് ഏതാണ്ട് ഒരേ ദേശത്താണ്. ക്രിസ്തുമതവും ഇസ്ലാമതവും ഹിന്ദുമതവും എല്ലാം രൂപപ്പെട്ടത് എവിടെയാണെന്ന് നാം പരിശോധിക്കണം.

എല്ലാമതങ്ങളും മനുഷ്യ സ്‌നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ദൈവം എല്ലാവരെയും ഒരേപോലെയാണ് സൃഷ്ടിച്ചതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.ഭൂമിയിൽ എല്ലാ ദൈവങ്ങളും മനുഷ്യനെ പരസപരം സ്‌നേഹിക്കാനും ആദരിക്കാനുമാണ് പഠിപ്പിച്ചത്. മതത്തിന്റെയും ജാതിയുടെയും പേരിൽ പരസ്പരം പോരാടുന്ന മനുഷ്യരെയാണ് നാം ഇപ്പോൾ കാണുന്നത്. ദാനവും ദർമ്മവും ദയയുമാണ് മനുഷ്യർ ആചരിക്കേണ്ട ധർമ്മം. ദയ എന്നാൽ മറ്റുള്ളവരോട്  കാണിക്കുന്ന കനിവാണ്. അവരുടെ വിഷമതകളെയും വേദനകളെയും  ഒരുമിച്ച് , ഒറ്റമനസോടെ നേരിടുകയാണ് ദയ. ദാനം എന്നാൽ  ഇല്ലാത്തവനെ സഹായിക്കുക എന്നതാണ്. തന്നെപോലെ തന്നെ തന്റെ അയൽക്കാരനെയും കാണാനുള്ള മനസാണ് മനുഷ്യന് ആർജ്ജിക്കേണ്ടത്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ജന്മം നൽകുന്ന അമ്മമാർ ഭാഗ്യം ചെയ്തവരാണെന്നും  ഗവർണർ പറഞ്ഞു. ഭൂമിയിൽ ഒരു മനുഷ്യനും പൂർണതയോടെ ജനിക്കുന്നില്ല. ഭിന്നശേഷിക്കാരായ കുട്ടികളെ ആദരവോടെ വേണം കാണാൻ. ആരും ഭിന്നശേഷിക്കാരായി ജനിക്കാൻ തീരുമാനിച്ചവരല്ല. എല്ലാ ജന്മവും ദൈവത്തിന്റെ സൃഷ്ടികളാണെന്ന് നാം തിരിച്ചറിയണം.

ഭിന്നശേഷിക്കാരായ മക്കളെ സ്വന്തം മക്കളെപോലെ എല്ലാവരും ഉൾക്കൊള്ളണമെന്നും, ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്.

സമാപന സമ്മേളനത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷത വഹിച്ചു. ഫൊക്കാന ജനറൽ സെക്രട്ടറി ഡോ സജിമോൻ ആന്റണി, ഫൊക്കാന ഇന്റർ നാഷണൽ കോ-ഓഡിനേറ്റർ പോൾ കറുകപ്പള്ളി, ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസ്,  ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ 
ഫിലിപ്പോസ് ഫിലിപ്പ് ,  വുമൻസ് ചെയർമാൻ ഡോ. കല ഷഹി എന്നിവർ പ്രസംഗിച്ചു. 
 

LEAVE A REPLY

Please enter your comment!
Please enter your name here