കണ്ണൂര്‍: സി.പി.എമ്മിന്റെ 22ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. പൊതുസമ്മേളനവേദിയായ എ.കെ.ജി നഗറില്‍ വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. ഇ.കെ. നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം.
നാളെ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ അഭിവാദ്യം ചെയ്യും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.
അതേസമയം പാർട്ടി അംഗത്വത്തിൽ ഇടിവുണ്ടായെന്ന സി.പി.എം സംഘടനാ റിപ്പോർട്ട് പുറത്തു വന്നു. പാർട്ടിയ്‌ക്ക് സ്വാധീനവും ഭരണവുമുണ്ടായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും ബി.ജെ.പിയുടെ വളർച്ച തിരിച്ചറിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. ആർ.എസ്.എസ് സ്വാധീനം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. പല സംസ്ഥാനങ്ങളിലും ബിജെപിയ്‌ക്ക് പകരം മറ്റ് പാർട്ടികളെ എതിർത്തു. പാർട്ടി ക്ളാസുകളിൽ ആർഎസ്‌എസിനെക്കുറിച്ച് പഠനം നിർബന്ധമാക്കണമെന്നും പുതിയ സിസി തെറ്റുതിരുത്തൽ രേഖ നടപ്പാക്കണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.