കണ്ണൂർ: ഇന്ധന വിലവർധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സിപിഎം പാർട്ടി കോണ്‍ഗ്രസ് പ്രമേയം. പെട്രോളിനും ഡീസലിനും മേൽ മോദി സർക്കാർ ചുമത്തിയ അധിക നികുതി എത്രയും വേഗം പിൻവലിക്കണം. സമ്പന്നർക്ക്‌ മേൽ കൂടുതൽ നികുതി ചുമത്തണം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറ വില നിയന്ത്രിക്കുകയും കുറയ്‌ക്കുകയും വേണം. പെട്രോളിയം മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണം. മോദി സർക്കാരും എണ്ണ കമ്പനികളും ഒത്തുചേർന്ന്‌ പെട്രോൾ- ഡീസൽ വിലകൾ തുടർച്ചയായി വർധിപ്പിക്കുകയാണ്‌. പാർടി കോൺഗ്രസ്‌ ഇതിൽ പ്രതിഷേധിക്കുന്നുവെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

ഇന്ധന വിലവർധനവ്‌ പണപ്പെരുപ്പത്തിന്‌ വഴിയൊരുക്കുകയും തൊഴിലാളികളിൽ നിന്ന്‌ ഭരണവർഗത്തിലേക്കും കേന്ദ്ര സർക്കാരിലേക്കും വലിയ തോതിൽ വിഭവങ്ങളുടെ മാറ്റത്തിന്‌ വഴിയൊരുക്കുകയും ചെയ്യുന്നു. എണ്ണ മേഖലയിൽ നിന്നുള്ള കേന്ദ്ര സർക്കാരിന്റെ വരുമാനം 2014-15 ൽ 0.74 ലക്ഷം കോടി മാത്രമായിരുന്നത്‌ 2021-22 ൽ 3.5 ലക്ഷം കോടിയായി ഉയർന്നു.
കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ പെട്രോളിയം നികുതിയുടെ വിഹിതം 5.4 ശതമാനം മാത്രമായിരുന്നത്‌ 12.2 ശതമാനമായി ഉയർന്നു.

മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി യഥാക്രമം മൂന്നര ഇരട്ടിയും ഒമ്പത്‌ ഇരട്ടിയും വർധിപ്പിച്ചു. മാർച്ച്‌ 22 മുതൽ പെട്രോൾ- ഡീസൽ വില തുടർച്ചയായി വർധിപ്പിക്കുകയാണ്‌. കഴിഞ്ഞ രണ്ടാഴ്‌ച കാലയളവിൽ പെട്രോൾ വില ലിറ്ററിന്‌ 10.83 രൂപയും ഡീസൽ വില 10.47 രൂപയും വർധിപ്പിച്ചു. തുടർച്ചയായ ഇന്ധന വിലവർധനവിനെതിരായി ശക്തമായ പ്രതിഷേധം ജനങ്ങൾ ഉയർത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

അതേസമയം, സിപിഎം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന്റെ രണ്ടാം ദിവസം കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതു ചർച്ച തുടരുകയാണ് പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒന്നാം ദിനമാണ് കരട് രാഷ്ട്രീയ പ്രമേയവും അതു സംബന്ധിച്ചു വന്ന പ്രധാന ഭേദഗതികളും പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചത്. 4001 ഭേദഗതികളാണ് സമയ പരിധിക്കുള്ളിൽ കേന്ദ്ര കമ്മിറ്റി മുമ്പാകെ വന്നതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

സിപിഐ എം ഉൾപാർട്ടി രീതി അനുസരിച്ച് കരട് രാഷ്ട്രീയ പ്രമേയം രണ്ടു മാസം മുന്നേ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല എല്ലാ പാർടി അംഗങ്ങൾക്കും നേരിട്ട് കേന്ദ്ര കമ്മിറ്റിക്കു മുന്നിൽഭേദഗതികൾ നിർദ്ദേശിക്കാനുള്ള അവകാശവും ഉണ്ടായിരുന്നു. സമയ പരിമിതിക്കുള്ളിൽ കേന്ദ്ര കമ്മിറ്റിക്കു ലഭിച്ച എല്ലാ ഭേദഗതികളും പരിഗണിക്കുകയും പാർടി കോൺഗ്രസിന് മുന്നേ അതൊരു റിപ്പോർട്ട്‌ ആയി കേന്ദ്ര കമ്മിറ്റി സ്വീകരിച്ച ഭേദഗതികൾ ചേർത്താണ് ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി പാർടി കോൺഗ്രസിൽ അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here