ഈ മാസം പത്തിന് ശമ്പളം നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. 10ന് ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. തൊഴിലാളി യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഗതാഗതമന്ത്രി പത്തിന് ശമ്പളം നല്‍കുമെന്ന് അറിയിച്ചിരുന്നത്. ജീവനക്കാരുടെ പണിമുടക്ക് മൂലം 4 കോടി രൂപ നഷ്ടമുണ്ടായെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ശമ്പള വിതരണത്തിനായി കെടിഡിസിയില്‍ നിന്ന് വായ്പയെടുക്കാനും കെഎസ്ആര്‍ടിസി ശ്രമിച്ച് വരികയാണ്. (cant give salary by 10th says ksrtc management)

 
 

10 -ാം തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും ജീവനക്കാര്‍ സമരവുമായി മുന്നോട്ടുപോകുന്നതിനെ ഗതാഗതമന്ത്രി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് പത്തിന് ശമ്പളം നല്‍കാനാകില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. സമരംമൂലം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.. സമരം അര്‍ധരാത്രി മുതലാണ് ആരംഭിച്ചതെങ്കിലും അതിന് 12 മണിക്കൂര്‍ മുമ്പ് തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇനി സമരം രാത്രി അവസാനിച്ചാലും 12 മണിക്കൂര്‍ കഴിഞ്ഞേ സര്‍വീസ് പുനഃക്രമീകരിക്കപ്പെടു. ചുരുക്കത്തില്‍ ഒരു ദിവസത്തെ സമരം കാരണം മൂന്ന് ദിവസത്തെ നഷ്ടം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുന്ന സ്ഥിതിയാണുള്ളത്. ഇത് അനുവദിക്കാന്‍ കഴിയുന്നതല്ല. ഈ മൂന്നു ദിവസത്തെ വരുമാനം കൂടി ഉപയോഗപ്പെടുത്തിയാണ് ശമ്പളം നല്‍കാമെന്ന് മാനേജ്മെന്റ് കരുതിയത്. എന്നാല്‍ ഇനി ആ തുക കൂടി മാനേജ്മെന്റ് കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്. സമരവുമായി ഇനിയും മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ തേടുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here