തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ തൃക്കാക്കരയെ ഇന്ത്യയിലെ അറിയപ്പെടുന്ന ഐടി ഹബ്ബ് ആക്കുമെന്ന് വാഗ്ദാനം. സ്ഥാനാർത്ഥി എ.എൻ രാധആകൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത്. കേന്ദ്രവുമായുള്ള തന്റെ ബന്ധം ഇതിനായി ഉപയോഗിക്കാനാകുമെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങിയ ശേഷമായിരുന്നു തൃക്കാക്കരയിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി എ.എൻ രാധാകൃഷ്ണനെ പ്രഖ്യാപിച്ചത്. പക്ഷേ പ്രഖ്യാപനം വൈകിയതിൽ പ്രശ്‌നമില്ലെന്ന് രാധാകൃഷ്ണൻ പറയുന്നു. മണ്ഡലത്തിലെ പരിചയങ്ങൾ ഗുണമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി സ്ഥാനാർത്ഥി.
ഇന്ധന വില വർധന കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസും സിപിഐഎമ്മും ആയുധമാക്കുമ്പോൾ അതേ വിഷയം തന്നെയാണ് മണ്ഡലത്തിൽ ബിജെപിയും ആയുധമാക്കുന്നത്. ഇന്ധന വിലവർധനവും തെരഞ്ഞെടുപ്പിൽ ചർച്ചയാകണമെന്നും അതിൽ പ്രതി സംസ്ഥാന സർക്കാരാണെന്നും എ.എൻ രാധാകൃഷ്ണൻ ആരോപിക്കുന്നു.
എ.എൻ രാധാകൃഷ്ണൻ കൂടി സ്ഥാനാർത്ഥിത്വത്തിലേക്ക് വന്നതോടെ തൃക്കാക്കരയിലെ മത്സര ചിത്രം പൂർണമായിരിക്കുകയാണ്. ആദ്യം ആം ആദ്മി കൂടി മത്സരരംഗത്ത് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷത്തിൽ പിൻവാങ്ങുകയായിരുന്നു. തൃക്കാക്കരയിൽ ട്വന്റി20 യുടെ പിന്തുണയോടെയാണ് ആം ആദ്മി കളത്തിലിറങ്ങാനിരുന്നത്.