കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യം കുറഞ്ഞുവരുന്നതായി തനിക്ക് തോന്നുന്നതായി അഭിഭാഷകന്‍ അജകുമാര്‍. റിപ്പോര്‍ട്ടര്‍ ടി വിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും സ്വന്തം അഭിഭാഷകനെ വെക്കാം എന്ന് അതിജീവിതയോട് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് നിങ്ങള്‍ക്ക് വേണമെങ്കില്‍ നടത്തിക്കോ എന്ന് പറഞ്ഞ് വിട്ടിട്ട് കൈയൊഴിയാനാണോ സര്‍ക്കാരിന്റെ ഇപ്പോഴത്തെ മനസ്ഥിതി എന്നാണ് നമുക്ക് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അജകുമാര്‍ റിപ്പോര്‍ട്ടര്‍ ടി വിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞ വാക്കുകളുടെ പൂര്‍ണരൂപം ഇങ്ങനെയാണ്…
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി എനിക്ക് തോന്നുന്നില്ല ഒരു മാന്യത ഉള്ള ആളും സമ്മതം കൊടുക്കും എന്ന് തോന്നുന്നില്ല. അവിടെ പോയ പ്രോസിക്യൂട്ടേഴ്‌സിന്റെതായ അനുഭവവും ജീവിതവും വെച്ച് മിക്കവാറും എല്ലാവരും ഇത് ഒഴിയാനാണ് സാധ്യത. അതാണ് ഇത് വൈകുന്നത് എന്നാണ് എന്റെ നിഗമനത്തില്‍ തോന്നുന്നത്. പിന്നെ മാത്രമല്ല അങ്ങനെ ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വരണമെങ്കില്‍ അതിന് മുന്‍പുള്ള ഒരുപാട് സാഹചര്യങ്ങള്‍ ഒരുങ്ങേണ്ടതുണ്ട്. അത് ഇതുവരെ സര്‍ക്കാര്‍ ആ കാര്യത്തിലൊന്നും ഒരു രീതിയിലും ഉള്ള നീക്കങ്ങള്‍ നടത്തിയിട്ടില്ല.
അത് നടിയോടാണെന്ന് പറയുന്നു എന്ന് മാത്രമെ നമുക്കറിയൂ. ആരുടെ കൂടെ ആണെന്ന് നമുക്ക് കുറച്ച് കഴിയുമ്പോള്‍ മനസിലാകും. സര്‍ക്കാരിന് ഈ കാര്യത്തില്‍ ഉണ്ടായിരുന്ന ശുഷ്‌കാന്തി കുറഞ്ഞ് വരുന്നു എന്നുള്ളതാണ് പൊതുവെ ഉള്ള ഒരു നിഗമനം. കാരണം ഇതിന്റെ അകത്ത് വളരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയത്ത്, ഇത് വളരെ ആടിയുലയുന്ന സമയത്ത് പ്രത്യേകിച്ച് ആ പബ്ലിക് പ്രോസിക്യൂട്ടര്‍ ആ കോടതി മുറിയില്‍ സഹിക്കുന്ന സഹനങ്ങള്‍ എത്രത്തോളം ഉണ്ടെന്ന് അവിടെ പോയിട്ടുള്ള ആളുകള്‍ വിവരിക്കുന്നത് നിങ്ങള്‍ പത്രക്കാരുമെല്ലാം കണ്ടതാണ്.
ആ രീതിയിലുള്ള ഒരു കോടതിയിലേക്ക് ഒരു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിട്ട് വരുന്ന വ്യക്തി സ്വയം അപമാനിതനാകുമോ എന്ന ഭയം കൊണ്ടാണ് ആരും തന്നെ സമ്മതിക്കാത്തത് എന്റെ വിശ്വാസം. ആരും സമ്മതം കൊടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ എന്ത് ചെയ്യും. സര്‍ക്കാരിന് ഏതെങ്കിലും ഒരു പബ്ലിക് പ്രോസിക്യൂട്ടറെ കൊടുക്കാനല്ലേ പറ്റുള്ളൂ. സ്വന്തം അഭിഭാഷകനെ വെക്കാം എന്ന് അതിജീവിതയോട് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. കാര്യം 304-ാം വകുപ്പ് അനുസരിച്ച് അതിജീവിതയുടെ അഭിഭാഷകന് അവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല.
അദ്ദേഹത്തിന് മാക്‌സിമം പ്രോസിക്യൂഷനെ അസിസ്റ്റ് ചെയ്യുകയും ഹിയറിംഗ് നോട്ട് കൊടുക്കാനുള്ള അധികാരവും മാത്രമെ ഉള്ളൂ. ഒരു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കോ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കോ മാത്രമെ അതിനകത്ത് കേസ് നടത്തുവാന്‍ സിആര്‍പിസി അനുസരിച്ച് അനുവാദമുള്ളൂ. വളരെ പ്രയാസമാണ് വളരെ നിരാശാജനകവുമാണ്. എന്നെ അത്ഭുതപ്പെടുത്തുന്നത് ആ കോടതിയുടെ പ്രവര്‍ത്തനമല്ല. എന്നെ അത്ഭുതപ്പെടുത്തുന്നത് എന്തുകൊണ്ട് മേല്‍ക്കോടതികള്‍ എന്തുകൊണ്ട് വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ല എന്നതാണ്.
ഒരു മേല്‍ക്കോടതിയും കീഴ്‌ക്കോടതി ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് അനുവദിക്കാറില്ല. കാരണം അത് ജൂഡീഷ്യറിയുടെ മൊത്തത്തിലുള്ള ഇമേജിനെ ബാധിക്കും. നടപടികളെ ബാധിക്കും. പ്രതികളെല്ലാം വളരെ ഓവര്‍ കോണ്‍ഫിഡന്റാണ്. അവരുടെ അഭിഭാഷകരും വളരെ ഓവര്‍ കോണ്‍ഫിഡന്റാണ്. അത് എന്തുകൊണ്ട് ഈ നീതിന്യായ വ്യവസ്ഥയില്‍ സംഭവിക്കുന്നു എന്ന് നിങ്ങള്‍ മനസിലാക്കണം. അത് സംഭവിക്കുന്നത് അവരുടേതായ നീക്കുപോക്കുകളാണ്. അത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഏത് പബ്ലിക് പ്രോസിക്യൂട്ടറാണെങ്കിലും അപമാനിതനാകേണ്ടി വരും.
നീതി ചെയ്താല്‍ മാത്രം പോര. നീതി ചെയ്തു എന്ന് സമൂഹത്തിന് ബോധ്യം വരികയും വേണം. ഇത്രയും കാലമായിട്ട് ഈ കേസിന്റെ ട്രയല്‍ ആടിയുലയുമ്പോള്‍ ക്വാണ്ടിറ്റി ഓഫ് എവിഡന്‍സ്, ഈ കേസിലെ എവിഡന്‍സ് ടാംപര്‍ ചെയ്തതിനെക്കുറിച്ച് പുറത്തുവന്നിട്ടും അത് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച് കോടതിയില്‍ ഹാജരാക്കാനിരിക്കുമ്പോഴും പ്രതികള്‍ വളരെ കോണ്‍ഫിഡന്റ് ആണ്. അവര്‍ ഒരു ടെന്‍ഷനുമില്ലാതെ ഇരിക്കുന്നു. അത് ശ്രദ്ധിക്കേണ്ടത് മേല്‍ക്കോടതികളുടെ ബാധ്യത അല്ലേ. മേല്‍ക്കോടതികള്‍ ധ്യാനത്തിലാണോ. അത് നല്ലതിനാണോ ചീത്തയ്ക്കാണോ ഇനി വരാന്‍ പോകുന്നത് കാത്തിരുന്ന് കാണാനെ പറ്റൂ.
അതിജീവിതയ്ക്ക് ഒരു വക്കീല്‍ വന്ന് അത് ഏറ്റെടുക്കുന്നത് ഒരു കാരണവശാലും ഈ ഘട്ടത്തില്‍ നല്ലതല്ല. അതിന് വേറെ ഒരു ചിത്രീകരണം ഉണ്ടാകും. ആ ചിത്രീകരണം എന്ന് പറയുന്നത് ഇത് രണ്ട് പ്രൈവറ്റ് പേഴ്‌സണ്‍സ് തമ്മിലുള്ള കാര്യമാണ്. അതുണ്ടാകരുത്. കാര്യം ഇത് സ്റ്റേറ്റിന്റെ റെസ്‌പോണ്‍സിബിലിറ്റി ഉള്ള ഒരു കാര്യമായിട്ട് തന്നെ മുന്നോട്ടുപോകണമെന്നാണ് എന്റെ നിലപാട്. ഈ കേസ് ഈ കോടതിയില്‍ നടത്താം എന്ന കോണ്‍ഫിഡന്‍സോട് കൂടി ഒരു പ്രോസിക്യൂട്ടറും വരും എന്ന് ഇന്നത്തെ സാഹചര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കോടതി മാറ്റണമെന്ന കാര്യത്തില്‍ അതിജീവിത തീരുമാനിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആ രീതിയില്‍ അവര്‍ മുന്നോട്ടുവന്നാല്‍ മാത്രമെ പറ്റൂ.
കാരണം അവര്‍ അല്ലാതെ വേറെ ഒരാള്‍ക്കും ഇതിന്റെ അകത്തേക്ക് എടുത്ത് ചാടാന്‍ പറ്റില്ല. അതിജീവിത തന്നെ ദൃശ്യങ്ങള്‍ ടാംപര്‍ ചെയ്ത വിഷയത്തില്‍ മേല്‍ക്കോടതിയെ സമീപിക്കേണ്ടതാണ്. സ്റ്റേറ്റ് പോയില്ലെങ്കില്‍ അതിജീവിത തന്നെ ഹൈക്കോടതിയില്‍ പോകേണ്ടി വരും. ഇങ്ങനെയുള്ള കേസില്‍ ഇത് നിങ്ങള്‍ക്ക് വേണമെങ്കില്‍ നടത്തിക്കോ എന്ന് പറഞ്ഞ് വിട്ടിട്ട് കൈയൊഴിയാനാണോ സ്‌റ്റേറ്റിന്റെ ഇപ്പോഴത്തെ മനസ്ഥിതി എന്നാണ് നമുക്ക് അറിയേണ്ടത്. നിങ്ങള്‍ വേണമെങ്കില്‍ പോയി നിങ്ങള്‍ക്ക് നീതി മേടിച്ചോ എന്ന് പറയുന്നതാണോ സ്‌റ്റേറ്റിന്റെ ബാധ്യത. എന്നിട്ട് സ്ത്രീസുരക്ഷയാണ് ഞങ്ങളുടെ മുഖമുദ്ര എന്ന് പറഞ്ഞ് കസേരയില്‍ ഞെളിഞ്ഞിരിക്കാന്‍ പലരും ചോദിക്കുന്നത് പോലെ ഉളുപ്പില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.