കോട്ടയം: മണർകാട് സ്വദേശി അർച്ചനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ബിനു അറസ്റ്റിൽ. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകൾ ചേർത്താണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ബിനു മകളെ പീഡിപ്പിച്ചിരുന്നുവെന്നാരോപിച്ച് അർച്ചനയുടെ മാതാപിതാക്കളാണ് ആദ്യം പരാതിയുമായെത്തിയത്. കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് ഭർത്താവിന്റെ വീട്ടിൽ അർച്ചനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

സ്വത്തും സ്വർണവും വേണ്ടെന്ന് പറഞ്ഞാണ് ബിനു കിടങ്ങൂർ സ്വദേശിനിയായ അർച്ചനയെ വിവാഹം കഴിച്ചത്. രണ്ടര വർഷം മുമ്പായിരുന്നു ഓട്ടോ കൺസൾട്ടന്‍റായ ബിനുവും അർച്ചനയുമായുള്ള വിവാഹം. പിന്നീടാണ് എല്ലാം മാറിമറിഞ്ഞത്. ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനം. ഈ ആവശ്യം ഉന്നയിച്ച് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് അർച്ചനയെ പീഡിപ്പിച്ചെന്ന് പിതാവ് രാജു പറയുന്നു.

സ്ഥലം വിറ്റ് പണം നൽകാൻ വീട്ടുകാർ തീരുമാനിച്ചെങ്കിലും കോവിഡ് കാലം വിലങ്ങുതടിയായി. ഇതോടെ വൈരാഗ്യം കൂടി. ബിനു, അർച്ചനയെ ഉപദ്രവിക്കുന്നത് പതിവായി. അർച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാൻ സമ്മതിക്കില്ല. തങ്ങളുടെ മുന്നിൽ വച്ചും അർച്ചനയെ ബിനു മർദ്ദിച്ചിട്ടുണ്ടെന്നും പിതാവ് പറയുന്നു. അർച്ചന മരിക്കുന്നത് ദിവസങ്ങൾക്ക് മുമ്പ് 20,000 രൂപ കുടുംബം ബിനുവിന് കൈമാറിയിരുന്നു. നിലവിൽ അർച്ചനയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി, പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here