കൊച്ചി: ആനക്കൊമ്പ് (Ivory) കേസിൽ നടൻ മോഹൻലാൽ (Mohanlal) വിചാരണ നേരിടണം. കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹര്‍ജി പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി .കേസ് തുടർ നടപടികൾക്കായി ഈ മാസം 16 ലേക്ക് മാറ്റി.

മോഹൻലാലിന്‍റെ അപേക്ഷയെ തുടർന്നാണ് സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകി. തുടർന്ന് വന്ന എൽഡിഎഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here