തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തിന് നേരെ കല്ലേറ്. ഇന്ദിരാ ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ആക്രമണത്തിൽ തകർന്നു. സിപിഎം – ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രിയ്ക്ക് എതിരെ വിമാനത്തിന് അകത്ത് പ്രതിഷേധം ഉണ്ടായതിനെതിരെ തിരുവനന്തപുരത്തടക്കം പലയിടത്തും ഇടതുമുന്നണി പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്.

സിപിഎം പ്രവർത്തകരുടെ വലിയ സംഘമാണ് ഓഫീസിന് മുന്നിലെത്തിയതെന്ന് നേതാക്കൾ പറഞ്ഞു. എ കെ ആന്റണി ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. ഇന്ദിരാ ഭവന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയ സിപിഎം പ്രവർത്തകർ നേതാക്കളെ അസഭ്യം പറഞ്ഞെന്നും കല്ലെറിഞ്ഞെന്നുമാണ് ആരോപണം. കാറിന്റെ ചില്ല് അടിച്ചുതകർക്കാൻ ശ്രമം ഉണ്ടായെന്നും ആരോപണമുണ്ട്. നിരവധി സി പി എം പ്രവർത്തകർ ഈ സമയത്ത് പുറത്ത് റോഡിൽ ഉണ്ടായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.

സംഭവത്തിന് ശേഷം പുറത്തിറങ്ങിയ എ കെ ആന്റണി കെപിസിസിയിൽ ഈ കാണിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. പാർട്ടി ആസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here