തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ചിരിത്രത്തിലെ ഏറ്റെവും വലിയ സമ്മാനത്തുക നൽകാനുളള തയ്യാറെടുപ്പിൽ ഭാഗ്യക്കുറി വകുപ്പ്. 25 കോടി രൂപ ഒന്നാം സമ്മാനം നൽകാനുള്ള സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ്. അന്തിമ അനുമതി ലഭിച്ചാലുടൻ ടിക്കറ്റിന്റെ അച്ചടി ആരംഭിക്കും. ( kerala lottery first prize amount might increase )
കഴിഞ്ഞ മൂന്ന് വർഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില മുന്നൂറ് രൂപയും. ഇത്തവണ ഒന്നാം സമ്മാനം ഇരുപത്തിയഞ്ച് കോടിയായി ഉയർത്താനാണ് ആലോചന. സമ്മാനത്തുക ഉയരുമ്പോൾ ടിക്കറ്റ് വിലയും വർധിപ്പിക്കും. 500 രൂപയാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് വില. സമ്മാനത്തുകയും ടിക്കറ്റ് വിലയും കൂട്ടണമെന്ന ഭാഗ്യക്കുറി വകുപ്പിന്റെ നിർദേശം സർക്കാരിന്റെ മുൻപിലാണ്. നിർദേശം അംഗീകരിച്ച് ഉത്തരവിറങ്ങിയാൽ ഉടൻ ടിക്കറ്റുകൾ അച്ചടിക്കും. കാരണം ഈമാസം 17ന് മൺസൂൺ ബമ്പർ നറുക്കെടുക്കുന്നതിന് പിന്നാലെ ഓണം ബമ്പർ വിപണിയിലിറക്കുകയും ചെയ്യണം.
വൻ തുക സമ്മാനമായി ലഭിക്കുന്നതിനാൽ ഭാഗ്യക്കുറിയുടെ സ്വീകാര്യത വർധിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ടിക്കറ്റ് വില വർധിപ്പിക്കുന്നത് സ്ഥിരം ലോട്ടറി എടുക്കുന്ന സാധാരണക്കാരെ പ്രയാസത്തിലാക്കുമെന്ന ആശങ്കയുമുണ്ട്.
കഴിഞ്ഞ തവണ അച്ചടിച്ച 54 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളും വിറ്റുപോയിരുന്നു.