തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപക ഫിലോമിന മരിച്ച സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു. ദേവസിയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിരുന്നുവെന്നും, പാതയോരത്ത് മൃതദേഹം പ്രദർശിപ്പിച്ച് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. അതേസമയം തങ്ങളുടെ ആവശ്യം തീരുമാനിക്കേണ്ടത് എം.എൽ.എയോ മന്ത്രിയോ അല്ലെന്നും, അമ്മയുടെ ചികിൽസക്ക് ഒരു രൂപ പോലും ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും മകൻ ഡിനോ പ്രതികരിച്ചു.

കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച ഫിലോമിന കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മന്ത്രിയും ഭരണപക്ഷ എം എൽ എമാരും നിക്ഷേപകരുടെ പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്നും മരിച്ച ഫിലോമിനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കുടാതെ
മൃതദേഹവുമായി ബാങ്കിനു മുന്നിൽ പ്രതിപക്ഷ കക്ഷികൾ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ഇരിങ്ങാലക്കുട ആർഡിഒ രംഗത്തെത്തി കുടുംബത്തിന് താൽക്കാലിക ആശ്വാസധനം ബാങ്കിൽ നിന്നും വാങ്ങിച്ചു നൽകാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ബാങ്കിന് മുന്നിൽ മൃതദേഹം എത്തിച്ചത് മോശമായ കാര്യമാന്നെന്നും,  ചികിത്സക്ക് ആവശ്യമായ പണം നൽകിയിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അമ്മയുടെ ചികിത്സയ്ക്കായി നാലര ലക്ഷം രൂപ തന്നു എന്ന് പറയുന്നത് കള്ളമാണെന്ന് ഫിലോമിനയുടെ മകൻ ഡിനോ പ്രതികരിച്ചു. കരുവന്നൂർ സ്വദേശിയായ 70 കാരിയായ ഫിലോമിന കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ഫിലോമിനയുടെ ഭർത്താവും ബാങ്കിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ചികിത്സയ്ക്കായി പണം പിൻവലിക്കാൻ നിരവധി തവണ ബാങ്കിൽ എത്തിയിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഫിലോമിന സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞുവന്നപ്പോൾ ലഭിച്ച പണം ഉൾപ്പടെയുള്ള സമ്പാദ്യം മുഴുവൻ കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. 28 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഇവർക്ക് ബാങ്കിൽ ഉണ്ടയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here