കൊച്ചി: നെഹ്റു ട്രോഫി വള്ളം കളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചത് വിസ്മയത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ലാവലിൻ കേസ് പരിഗണിക്കാൻ പോകുന്നതാണോ സ്വർണക്കടത്ത് കേസാണോ പ്രശ്നമെന്ന് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019- ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന് ആരോപിച്ച് എൻ കെ പ്രേമചന്ദ്രൻ എം.പിയെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചവരാണ് സി.പി.എം നേതാക്കളെന്ന് വി ഡി സതീശൻ പറഞ്ഞു.

‘കേന്ദ്ര സർക്കാരിന്റെ പദ്ധതിയായിരുന്ന കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് എൻഎച്ച്എഐ ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. പ്രധാനമന്ത്രി വരേണ്ടെന്ന് സ്ഥലം എം.പിക്ക് പറയാനാകില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എംപിയെ സംഘി പ്രേമചന്ദ്രനെന്ന് ആക്ഷേപിച്ചു. ഷിബു ബേബിജോൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സന്ദർശിക്കാൻ ഗുജറാത്തിൽ പോയതിന്റെ പേരിൽ അദ്ദേഹം മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. അന്ന് പ്രേമചന്ദ്രനെയും ഷിബു ബേബി ജോണിനെയും അധിക്ഷേപിച്ച സിപിഎം നേതാക്കൾക്ക് ഇപ്പോൾ നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് അമിത് ഷായെ ക്ഷണിച്ച പിണറായി വിജയന്റെ നടപടിയെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാൻ ആഗ്രഹമുണ്ട്’ – എന്ന് പ്രതിപക്ഷ നേതാവ് കൊച്ചിയിൽ പറഞ്ഞു.

സിപിഎമ്മും ഡൽഹിയിലെ സംഘപരിവാർ നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന യുഡിഎഫ് ആരോപണം അടിവരയിടുന്ന സംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഈ അവസരവാദ നിലപാടിൽ മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സിപിഎം കേന്ദ്ര ഘടകത്തെ നിയന്ത്രിക്കുന്ന സംസ്ഥാന ഘടകമാണ് കേരളത്തിലുള്ളതെന്ന് വി ഡി സതീശൻ ആരോപിച്ചു. ഇത് കണ്ണൂരിലെ പാർട്ടി കോൺഗ്രസിലും കണ്ടതാണ്. ബിജെപി വിരുദ്ധതയാണ് സിപിഎം കേന്ദ്ര ഘടകത്തിന്റെ നിലപാടെങ്കിലും കണ്ണൂരിലെ പാർട്ടി കോൺഗ്രസിനെ കോൺഗ്രസ് വിരുദ്ധ സമ്മേളനമാക്കി സംസ്ഥാന നേതൃത്വം ഹൈജാക്ക് ചെയ്തു. ഏതു ചെകുത്താനുമായും കൂട്ടുകൂടി കോൺഗ്രസിനെ തകർക്കണമെന്ന ആഗ്രഹമുള്ളവരാണ് കേരളത്തിലെ സിപിഎമ്മുകാരെന്ന് അദ്ദേഹം വ്യക്തമാക്കി.

സിപിഐ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ ഉയരുന്ന വിമർശനങ്ങളിൽ ഒരു കാര്യവുമില്ല. ലോകായുക്ത ബില്ലിനെ ശക്തിയായി എതിർത്തെന്നാണ് സിപിഐ പറഞ്ഞത്. പിന്നീട് സിപിഎമ്മുമായി ഒത്തുതീർപ്പിലെത്തി. പിണറായി വിജയന് എതിരെ മന്ത്രിസഭയിലെ ഒരാളുടെയും ചുണ്ടനങ്ങില്ല. ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിച്ചാണ് അദ്ദേഹം മന്ത്രിസഭ ഉണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here