പെട്ടിമുടി ദുരന്തം അനാഥമാക്കിയ ഗോപിക ഇനി ഡോക്ടർ ആയി സമൂഹത്തെ സേവിക്കും. നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തില്‍ കുടുംബത്തിലെ 24 പേരെ നഷ്ടപ്പട്ട ജി.ഗോപിക ഇന്ന് ജീവിതത്തിലെ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണ്. പാലക്കാട് മെഡിക്കല്‍ കോളജില്‍ ഗോപിക ഇന്ന് എംബിബിഎസിന് ചേരും.
പാലാ ബ്രില്ലിയൻറ് സ്‌റ്റഡി സെന്റർ ആണ് ഗോപികയെ ഭാവിയിലേക്ക് കൈപിടിച്ചുയർത്തിയത്. ഇവര്‍തന്നെയാണ് രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന്‌കൊണ്ട് ഗോപികയുടെ അഡ്മിഷനായി ഇന്ന് പാലക്കാടേക്ക് കൊണ്ടുപോകുന്നത്. ജീവിത പ്രതിസന്ധികളിലും കരുത്തിന്റെ പ്രതീകമാണ് ഗോപികയെന്ന് അധ്യാപകർ പറഞ്ഞു.
തന്റെ അച്ഛനമ്മമാരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇതെന്ന് ഗോപിക പറഞ്ഞു. പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ നിന്നും വീണ്ടെടുത്ത ചെളി പുരണ്ട അച്ഛന്റെയും അമ്മയുടെയും ചിത്രങ്ങളാണ് ഇന്ന് അവരെ കുറിച്ചുള്ള ഓർമകളുടെ ബാക്കി പത്രം. സംഭവം നടക്കുമ്പോള്‍ ഗോപികയും സഹോദരി ഹേമലതയും തിരുവനന്തപുരത്തുളള ബന്ധുവിന്റെ വീട്ടിലായിരുന്നു.