തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താൻ മുൻപ് തന്നെ പെൺസുഹൃത്ത് ഗ്രീഷ്‌മ(22) ശ്രമം തുടങ്ങിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഷാരോണിന് കഷായത്തിൽ ഗ്രീഷ്‌മ കലർത്തി നൽകിയത് തുരിശ് ആയിരുന്നു. പോസ്‌റ്റ്മോർട്ടം നടത്തിയ ഡോക്‌ടറുടെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്. ഗ്രീഷ്‌മയുടെ മൊഴിയിലെ വൈരുദ്ധ്യവും ശാസ്‌ത്രീയമായ അന്വേഷണവും പെൺകുട്ടി തന്നെയാണ് പ്രതിയെന്ന് തെളിയിക്കാൻ സഹായിച്ചു.
കഷായം കഴിച്ച ശേഷം ചികിത്സയിലായിരുന്നപ്പോഴും ഗുരുതരാവസ്ഥയിലായ ശേഷം മജിസ്‌ട്രേറ്റിനും പൊലീസിനും നൽകിയ മൊഴിയിലും ഷാരോൺ പെൺകുട്ടിയെ സംശയിക്കുന്നതായ രീതിയിൽ ഒന്നും പറഞ്ഞിരുന്നില്ല. മുൻപും ഷാരോണിന് ജ്യൂസ് കഴിച്ച ശേഷം ഛർദ്ദിലും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായി. ഇത് പെൺകുട്ടി കൊല്ലാനുളള ശ്രമം നടത്തിയതിനാലാകാമെന്നാണ് യുവാവിന്റെ കുടുംബം അഭിപ്രായപ്പെട്ടത്. ഒരിക്കൽ സുഖമില്ലാതെ വന്നതോടെ പാറശാല ആശുപത്രിയിലെത്തിച്ച് ചികിത്സിച്ച് ഭേദമാക്കിയിരുന്നു.
വിഷം നൽകി മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രീഷ്‌മയ്‌ക്ക് മാത്രമല്ല മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ് ആരോപിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർക്ക് ജ്യൂസ് നൽകിയപ്പോൾ സുഖമില്ലാതെ വന്നിരുന്നതായി ഷാരോണിനോട് ഗ്രീഷ്‌മ പറഞ്ഞതും കളവായിരുന്നു. അങ്ങനെയൊരു ഓട്ടോ ഡ്രൈവറേ ഉണ്ടായിരുന്നില്ലെന്നാണ് സൂചന. തന്റെ മകന് നീതി കിട്ടിയതായും ഇനിയൊരു കുടുംബത്തിനും ഇങ്ങനെയുണ്ടാകരുതെന്നും ഷാരോൺ രാജിന്റെ പിതാവ് പറഞ്ഞു.