ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കുന്നതില്‍ 25% ചെലവ് വഹിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി അതില്‍ നിന്ന് പിന്മാറി
ന്യുഡല്‍ഹി: ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ച് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയപാത പൂര്‍ത്തിയാക്കാന്‍ 100 കോടി രൂപയാണ് ചെലവ് വരുന്നത്. ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കുന്നതില്‍ 25% ചെലവ് വഹിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി അതില്‍ നിന്ന് പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കിയും റോഡ് നിര്‍മ്മാണത്തില്‍ സഹകരിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. നിര്‍മ്മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കിയില്ല. സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ടെന്നും ഗഡ്കരി പാര്‍ലമെന്റില്‍ സംസാരിക്കവെ പറഞ്ഞു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വാറ്റ് കുറയ്ക്കാത്തതില്‍ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കേരളത്തെ കുറ്റപ്പെടുത്തി. പെട്രോൾ വില വർധനയിൽ കേരളം ഉൾപ്പെടെയുള്ള പല പ്രതിപക്ഷ സംസ്ഥാനങ്ങൾ വാറ്റ് നികുതി ഒഴിവാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു.