തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം തേടി കേരളം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ബഫര്‍ സോണിനകത്തെ കെട്ടിടങ്ങള്‍, ആവാസവ്യവസ്ഥ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കാന്‍ കഴിഞ്ഞ ജൂണില്‍ പുറപ്പെടുവിച്ച വിധിയില്‍ കോടതി നിര്‍ദേശിച്ചിരുന്നു.
ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉപഗ്രഹ സര്‍വ്വേയ്ക്ക് പുറമെ നേരിട്ടുള്ള സര്‍വേയും നടത്തേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയം വേണമെന്ന് കേരളം സുപ്രീംകോടതിയെ അറിയിക്കും. ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയുള്ള ജൂണ്‍ മൂന്നിലെ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷ അടുത്ത മാസം പതിനൊന്നിന് സുപ്രീംകോടതി പരിഗണിക്കും.
ഇതിന് മുന്നോടിയായിട്ടായിരിക്കും സാവകാശം തേടിയുള്ള കേരളത്തിന്‍റെ അപേക്ഷ. പരിസ്ഥിതി ലോല മേഖലാ നിർണയവുമായി ബന്ധപ്പെട്ട സ്ഥല പരിശോധന കോഴിക്കോട് ജില്ലയിലും ആരംഭിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലാണ് തുടക്കം . ഉപഗ്രഹ സർവേ ഭൂപടവും വനം വകുപ്പിന്റെ കരട് ഭൂപടവും അടിസ്ഥാനമാക്കിയാണ് പരിശോധന.