ഓണം സമ്മാനമഴയുടെ വിജയികള്‍ക്കുള്ള സ്വര്‍ണ്ണം വിതരണം ചെയ്യുന്നതിനൊപ്പം ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണ്ണം നല്‍കാനായിരുന്നു തീരുമാനം
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നട്ടംതിരിയുമ്പോള്‍ ജീവനക്കാര്‍ക്ക് സ്വര്‍ണ്ണം സമ്മാനമായി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സപ്ലൈകോ പിന്‍മാറി. കിറ്റ് വിതരണം ചെയ്ത റേഷന്‍കടക്കാരന് കമ്മീഷന്‍ പോലും സമയത്തു കൊടുക്കാത്ത സപ്ലൈകോയാണ് സ്വര്‍ണ്ണത്തിന് തീപിടിച്ച വിലയുള്ള കാലത്ത് ലക്ഷങ്ങള്‍ മുടക്കി ധര്‍ത്ത് നടത്താന്‍ ഒരുങ്ങിയത്. ഇക്കാര്യം പല മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റേഷന്‍ ജീവനക്കാരും ഒരുവിഭാഗം സപ്ലൈകോ ജീവനക്കാരും സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. ഇക്കാര്യം ചൂണ്ടികാട്ടി സിഐടിയു മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സപ്ലൈകോ മേഖല, അസിസ്റ്റന്റ് മേഖല മാനേജർക്ക് ഒരു ഗ്രാം വീതവും ഡിപ്പോ മാനേജർമാർക്ക് അര ഗ്രാം വീതവും സ്വർണമാണു വെള്ളിയാഴ്ച വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നത്.
സപ്ലൈകോ ഓണം സമ്മാനമഴയുടെ വിജയികള്‍ക്കുള്ള സ്വര്‍ണ്ണം വിതരണം ചെയ്യുന്നതിനൊപ്പം ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണ്ണം നല്‍കാനായിരുന്നു തീരുമാനം . എന്നാല്‍ കോവിഡ് കാലത്ത് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്ത റേഷന്‍കട വ്യാപാരികള്‍ക്ക് കമ്മീഷന്‍ തുക ഇപ്പോഴും നല്‍കിയിട്ടില്ല ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണം വിതരണം ചെയ്യുന്നത് ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗതെത്തിയത്.
കോവിഡ് കാലത്തെ ഭക്ഷ്യധാന്യ വിതരണത്തില്‍ 55 കോടി രൂപയാണ് കമ്മിഷനായി റേഷന്‍കട വ്യാപാരികള്‍ക്ക് നല്‍കാനുള്ളത് . ഹൈക്കോടതിയെ സമീപിച്ചാണ് വ്യാപാരികള്‍ അനുകൂല വിധി നേടിയെടുത്തത്. വിധി വന്നിട്ടും ഇതുവരെയും തുക നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വര്‍ണ്ണവിതരണത്തില്‍ വ്യാപാരികള്‍ പ്രതിഷേധം കടുപ്പിച്ചത്.