സുരക്ഷിതവും വിവേചനരഹിതവും സമത്വപൂര്‍ണ്ണവുമായ തൊഴിലിടം വനിത പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോവളം വെളളാര്‍ ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജില്‍ ചേര്‍ന്ന സംസ്ഥാനതല വനിത പോലീസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

അച്ചടക്കം മുഖമുദ്രയാക്കിയ പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഇല്ലാതെ ജോലി ചെയ്യാന്‍ സാധിക്കണം. പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞ് പരിഹരിക്കാന്‍ കഴിയണം. ഇത്തരം സമ്മേളനങ്ങള്‍ അതിനുളള വേദിയാകണമെന്ന് മന്ത്രി പറഞ്ഞു. പൊലീസിലേയ്ക്ക് കൂടുതല്‍ വനിതകളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്‍റെ ഭാഗമായാണ് വനിതാ ബറ്റാലിയന് രൂപം നല്‍കിയത്. മാറ്റത്തിന്‍റെ മുഖമാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍.

സ്റ്റേഷനുകളില്‍ വനിതാ പൊലീസിന്‍റെ സാന്നിധ്യം പരാതിക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. സൈബര്‍ പൊലീസ്, ടെലിക്കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ കൂടി വനിത പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ഡി.ജി.പി കെ.പത്മകുമാര്‍ സ്വാഗതം ആശംസിച്ചു. ഐ.ജി ഹര്‍ഷിത അത്തല്ലൂരി നന്ദി പറഞ്ഞു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here