മോദി സർക്കാരിന്റെ മലയാളം പതിപ്പാണ് പിണറായി സർക്കാരെന്ന് ഷാഫി പറമ്പിൽ എം.എൽ.എ നിയമസഭയിൽ പറഞ്ഞു. എല്ലാത്തിനും സെസ് ഏർപ്പെടുത്തിയിട്ട് സമരം ചെയ്യരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഞങ്ങൾ ആരുടേയും അടിമകൾ അല്ല എന്നുള്ളതാണ് ആദ്യം മനസിലാക്കേണ്ടത്. താടി ഇല്ല എന്നതും കോട്ട് ഇട്ടിട്ടില്ല എന്നതും ഹിന്ദി പറയുന്നില്ല എന്നതും മാത്രമാണ് മോദിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പരിഹസിച്ചു.

സർക്കാരിനെതിരായ പ്രതിഷേധം തുടരുക തന്നെ ചെയ്യും. എൽഡിഎഫ് സർക്കാർ ജനങ്ങളെ ബന്ദിയാക്കുകയാണ്. ഒരു കെ എസ്‌ ആർ ടി സി ബസിനും യുഡിഎഫ് കല്ലെറിഞ്ഞിട്ടില്ല. ഒരു കരിങ്കൊടി കാണിക്കുന്നത് ഇത്ര വലിയ കുറ്റം ആണോ എന്ന് മുഖ്യമന്ത്രി തന്നെ പറയണം. ഒരു പോലീസ് ജീപ്പും തങ്ങൾ കത്തിച്ചിട്ടില്ല. സ്പീക്കറുടെ കസേര വലിച്ചിട്ടവരെ മന്ത്രിയാക്കിയ സർക്കാരാണ് ഇതെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

അതേസമയം, പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാൻ ശ്രമിക്കുന്നു. അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും ഈ സമരങ്ങൾക്ക് ജനപിന്തുണയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ. കറുപ്പ് വിരോധം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പടച്ചുവിട്ട മാധ്യമ സൃഷ്ടികൾ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും നടത്തിവരുന്ന പ്രതിഷേധ സമരങ്ങളുടെ കാരണമെന്തെന്ന് മനസ്സിലാക്കുന്നത് നന്നാവും. ബജറ്റില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രണ്ടു രൂപ സെസ്സ് ഈടാക്കി എന്നാണ് പ്രധാനമായും യുഡിഎഫും ബിജെപിയും സമര കാരണമായി പറയുന്നത്. എന്താണ് ഇതിലേക്ക് നയിച്ചത്? കേന്ദ്രസര്‍ക്കാര്‍ 13 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയും സെസ്സും വര്‍ദ്ധിപ്പിച്ചു. സെസ്സ് വര്‍ദ്ധിപ്പിച്ചത് സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് ലഭിക്കാത്ത തരത്തിലാണ്. ഇതിനെതിരെ സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രതിഷേധവും ഈ പ്രതിപക്ഷം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here