തിരുവനന്തപുരം: ബി ജെ പി അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസിൽ പരാതി. സി പി എം പ്രവർത്തകനായ അൻവർഷാ പാലോടാണ് പരാതി നൽകിയത്. സ്‌ത്രീകളെയാകെ അപമാനിച്ചുള്ള ബി ജെ പി നേതാവിന്റെ പ്രസ്‌താവനയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, സുരേന്ദ്രൻ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്ന് വീണ പരാതിയിൽ ചൂണ്ടിക്കാട്ടി. സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശൂരിൽ ബിജെപിയുടെ സ്‌ത്രീശാക്തികരണ സമ്മേളത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം. ‘സ്‌ത്രീശാക്തികരണത്തിന്റെ വക്താക്കളായി അധികാരത്തിൽ വന്ന മാർക്‌സിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവർ കേരളത്തിലെ സ്‌ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. ഈ പ്രസ്താവനയിൽ സി പി എം നേതാക്കളും കോൺഗ്രസ് നേതാക്കളും സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.