കോഴിക്കോട്: താന്‍ ബിജെപിയിൽ ചേരുന്നുവെന്ന പ്രചരണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കെ മുരളീധരൻ എം പി. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺ​ഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ച് നിൽക്കുമെന്നും എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺ​ഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 495 കിലോമീറ്റർ കേരളം മുഴുവൻ രാഹുൽ ​ഗാന്ധിയോടൊപ്പം നടന്നത് ബിജെപിയിൽ ചേരാനല്ല. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെന്നും കെ മുരളീധരൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

 

കോണ്‍ഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യാ​ഗ്രഹ ശതാബ്ദിയിൽ പ്രസം​ഗിക്കാൻ ക്ഷണിക്കാത്തതിൽ കെ മുരളീധരൻ നേതൃത്വത്തോട് അതൃപ്തി അറിയിച്ചിരുന്നു. അവ​ഗണന തുടരുകയാണെങ്കിൽ മുന്നോട്ട് പ്രവർത്തിക്കാനില്ലെന്ന് കാണിച്ച് കെപിസിസിക്ക് ആണ് മുരളീധരൻ പരാതി നൽകിയത്. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നതാണ് നല്ലത്. പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാല്‍ അറിയിച്ചാല്‍ മതി. ഞാന്‍ ഒന്നിലേക്കും ഇല്ല. ഇക്കാര്യം നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. മുമ്പ് കെ കരുണാകരനും അവസരം നിഷേധിച്ചിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്കെതിരെ പൊതുവേദിയില്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കെ മുരളീധരനും, എംകെ രാഘവന്‍ എംപിക്കും കെപിസിസി നേതൃത്വം കത്ത് നല്‍കിയതും പ്രചരണങ്ങൾക്ക് ആക്കം കൂട്ടി.

 

കെ. മുരളീധരന്റെ കുറിപ്പ:

നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്. Rahul Gandhi യോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ ഞാൻ കാൽനടയായി സഞ്ചരിച്ചത് ബി.ജെ.പിയിൽ ചേരാനല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും.എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും.ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഞാൻ പറഞ്ഞത്.അതിന്റെ പേരിൽ വേട്ടയാടാൻ നോക്കണ്ട.

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയിൽ ചേർന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാൾ എനിക്ക് അഭിമാനം സാധാരണ കോൺഗ്രസ്സ് പ്രവർത്തകൻ ആകുന്നതാണ് .അതു കൊണ്ട് കെ. കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട.മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്കറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here