ജോണി നെല്ലൂർ കേരള കോൺഗ്രസ് പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും ജോണി നെല്ലൂർ രാജിവച്ചു. ബിജെപി പിന്തുണയോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് രാജി. വരുന്ന 22ന് പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകും.
‘വിദ്യാർത്ഥിയായിരുന്ന കാലം തൊട്ട് കേരളാ കോൺഗ്രസ് കാരനാണ്. വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും രാജിവയ്ക്കുകയാണ്. കഴിഞ്ഞ 30 വർഷമായി യുഡിഎഫിന്റെ ഉന്നതാധികാര സമിതി അംഗമാണ്. ആ പദവികളും ഞാന് രാജിവയ്ക്കുകയാണ്. വ്യകതിപരമായ കാരണങ്ങളാലാണ് രാജി. ഇക്കാലമത്രയും എന്നെ സ്‌നേഹിക്കുകയം പിന്തുണയ്ക്കുകയും ചെയ്ത സംസ്ഥാനത്തെ മുഴുവൻ യുഡിഎഫ് പ്രവർത്തകരോടും നേതാക്കളോടും ഞാൻ നന്ദി അറിയിക്കുന്നു. എന്റെ രാഷ്ട്രീയ വളർച്ചയിൽ എന്നെ അകമഴിഞ്ഞ് സഹായിച്ച ആയിരക്കണക്കിന് പ്രവർത്തകരെ നന്ദിയും കടപ്പാടും അറിയിക്കുന്നു’- ജോണി നെല്ലൂർ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കാലഘട്ടത്തിലാണ് തന്നെ യുഡിഎഫ് സെക്രട്ടറിയായി നിയോഗിച്ചത്. അന്നത്തെ ഘടകക്ഷികളോടുള്ള പരിഗണനയും സഹകരണവും സമീപനവും ഇന്ന് ഉണ്ടാകുന്നുണ്ടോയെന്ന് ഇന്നത്തെ നേതാക്കൾ ആത്മപരിശോധന നടത്തണമെന്നും ജോണി നെല്ലൂർ പറഞ്ഞു.
രാഷ്ട്രീയാടിത്തറ ശക്തമാക്കാന്‍ ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്തുകയെന്ന ബിജെപി നീക്കങ്ങള്‍ക്ക് ഇനി ജോണി നെല്ലൂരിന്റെ പാര്‍ട്ടിയുടെ പിന്തുണയുണ്ടാകും. വരുന്ന 22ന് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവും 25ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും നടക്കുമെന്നാണ് വിവരം. ദേശീയ കാഴ്ചപ്പാടുള്ള സെക്യുലര്‍ പാര്‍ട്ടിയാകും തന്റേതെന്നും പുതിയ പാർട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ലെന്നും ജോണി നെല്ലൂര്‍.
ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാനാണ് പുതിയ നീക്കമെന്ന് ജോണി നെല്ലൂർ പറഞ്ഞു. കേരളത്തിലെ റബ്ബർ കർഷകർ പ്രതിസന്ധിയിലാണെന്നും റബ്ബറിന് 300 രൂപയെങ്കിലും വില നൽകണമെന്നാണ് തന്റെ നിലപാടെന്നും ജോണി നെല്ലൂർ പറഞ്ഞു.
ആറ് മാസം മുന്‍പ് കൊച്ചിയില്‍ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ആലോചന നടന്നിരുന്നു. വിവിധ കേരള കോണ്‍ഗ്രസുകളില്‍ നിന്നുള്ള നേതാക്കളും അന്ന് യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. പിന്നാലെ ബിജെപി കേന്ദ്ര നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ പാര്‍ട്ടിക്ക് കളമൊരുങ്ങിയത്. അതേസമയം നിലവില്‍ ജോണി നെല്ലൂരും മാത്യു സ്റ്റീഫനുമാണ് നേതൃ നിരയിലുള്ളതെങ്കിലും പാര്‍ട്ടി പ്രഖ്യാപന ശേഷം കൂടുതല്‍ പേര്‍ എത്തുമെന്നാണ് അവകാശവാദം.