ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സിപിഎം പുറത്താക്കി. ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സിപിഎം കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു നിഖിൽ. നിഖിൽ തോമസിനെ അടിയന്തിരമായി പുറത്താക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തിരുന്നു. ഇതിന് സംസ്ഥാന നേതൃത്വം അനുമതി നൽകി.
നേരത്തെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. എംഎസ്എം കോളജിൽ എംകോം പ്രവേശനത്തിനു വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭ വത്തിൽ പോലീസ് കേസെടുത്തതിനു പിന്നാലെയാണ് എസ്എഫ്ഐ നിഖിലിനെ കൈവിട്ടത്. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കിയതോടെയാണ് നിഖിലിനെതിരെ പോലീസ് കേസെടുത്തത്.
കേസെടുത്തതിനു പിന്നാലെ നിഖിൽ തോമസ് ഒളിവിൽപോയി. ഇയാളെ ഇതുവരെ പോലീസ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷൻ കണ്ടെത്തിയത്. എട്ടംഗ അന്വേഷണ സംഘം രൂപീകരിച്ചാണ് നിഖിലിനായി പോലീസ് തെരച്ചിൽ നടത്തുന്നത്.