തിരുവനന്തപുരം: എണ്ണ സമ്പന്നമായ ഗള്‍ഫിലെ പ്രമുഖരാജ്യങ്ങളിലെല്ലാം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് മലയാളിയുടെ നെഞ്ചില്‍ തീ കോരിയിടുന്നു. ഓരോ ദിനവും പുറത്തുവന്നുകൊണ്ടിരിക്കുന്ന പ്രതികൂല റിപോര്‍ട്ടുകള്‍ ഏറ്റവുമതികം ആശങ്കയിലാഴ്ത്തുന്നത് മലയാളികളെയാണ്. കഴിഞ്ഞ ഞായറാഴ്ച്ച സൗദി അറേബ്യയിലെ മക്കയില്‍ ആളുകള്‍ ഏഴോളം ബസുകള്‍ അഗ്നിക്കിരയാക്കിയ ഒരു സംഭവം നടന്നു. സൗദിയിലെ പ്രധാന നിര്‍മ്മാണ കമ്പനിയായ ബിന്‍ലാദനില്‍ നിന്നും ആളുകളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കമ്പനിയുടെ പുറത്തു നിന്ന വാഹനങ്ങളായിരുന്നു തൊഴിലാളികള്‍ ഞായറാഴ്ച്ച അഗ്നിക്കിരയാക്കിയത്. ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ ആയിരക്കണക്കിന് വരുന്നവരുടെ തൊഴില്‍ ഇല്ലാതാക്കിയ കമ്പനി നടപടിക്കെതിരെയാണ് ജനങ്ങളുടെ രോഷം അഗ്നിയായി മക്കയില്‍ ആളിക്കത്തിയത്. ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂടി വ്യക്തമാക്കുന്നതായി മാറി ഈ സംഭവം.
25,000 ത്തോളം ജോലിക്കാരെയാണ് കമ്പനി ഒറ്റയടിക്ക് വഴിയാധാരമാക്കിയത്. ഏഴ് മാസത്തോളമായി ഇവര്‍ക്ക് ശമ്പളവും നിഷേധിക്കപ്പെട്ടു. പലരും വിസ വാങ്ങി എല്ലാം നഷ്ടപ്പെട്ടവരായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ്.ആഗോള തലത്തിലുണ്ടായ എണ്ണവിലയുടെ ഇടിവും ഒപ്പം സാമ്പത്തിക പ്രശ്നങ്ങളും ഗള്‍ഫ് മേഖലയെ ആഴത്തില്‍ ബാധിക്കുകയായിരുന്നു. സമ്പന്നരെന്ന് പേരുകേട്ട രാജ്യങ്ങള്‍ അങ്ങനെ പടുകുഴിലേക്ക്. ഗള്‍ഫിലെ എണ്ണക്കിണറുകള്‍ക്ക് ബാധിച്ച പ്രതിസന്ധി ഇങ്ങേ അറ്റത്ത് കേരളം വരെ എത്തിയെന്ന വാര്‍ത്തയാണ് മലയാളികളെ ഇപ്പോള്‍ ഞെട്ടിക്കുന്നത്. 20ലക്ഷത്തിലധികം വരുന്ന മലയാളികളാണ് ഗള്‍ഫ് മേഖലയില്‍ വിവിധ രാജ്യങ്ങളിലായി ജോലിചെയ്യുന്നത്. അതായത് 85 ശതമാനം . 24,374 കോടി രൂപ ഇവര്‍ നാട്ടിലേക്കയക്കുന്നു. കേരളത്തിലെ 19 ശതമാനത്തില്‍ ഒരാള്‍ വീതം വിദേശത്ത് ജോലി ചെയ്യുകയാണിന്ന്. മുന്‍കാലങ്ങളില്‍ ഇത് 29 ശതമാനമായിരുന്നു.
പ്രവാസികളുടെ വിഹിതം കേരളത്തെ സംബന്ധിച്ച് വലിയൊരു സാമ്പത്തിക ഭദ്രത തന്നെയാണെന്ന വസ്തു ആര്‍ക്കും നിഷേധിക്കാന്‍ സാധക്കില്ല. എന്നാല്‍ ഇതിനൊക്കെ ഇപ്പോള്‍ മാറ്റം വരികയാണ്. 2014ന് ശേഷം പുറത്തുവന്ന കണക്കുകള്‍ ഇത് വ്യക്തമാക്കി.
24,374 കോടിയില്‍ നിന്ന് സ്വദേശി നിക്ഷേപം 23,350 കോടിയായി കുറഞ്ഞു. ഏകദേശം 1000 കോടിയുടെ കുറവ് 2015 ല്‍ രേഖപ്പെടുത്തി.പ്രവാസികളുടെ വിഹിതം കേരള സര്‍ക്കാരിന്‍റെ റവന്യു വരുമാനത്തിന്‍റെ അറുപത് ശതമാനമാണ് .ഒപ്പം തന്നെ കേന്ദ്ര വിഹിതത്തിന്‍റെ അഞ്ചിരട്ടിയും.ഇത് പഴയ കഥയാണെങ്കില്‍ കണക്കുകളും സാമൂഹ്യാവസ്ഥകളും ഇന്ന് വ്യത്യസ്തമായി.വരുന്ന തെരഞ്ഞെടുപ്പുകളേയും ഇത് ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് വര്‍ഷം ഈ അവസ്ഥ തുടര്‍ന്നാല്‍ പ്രവാസികളുടെ സാമ്പത്തിക ശേഷി തകരാറിലാകും,സിഡിഎസ് പ്രൊഫസര്‍ എസ് ഹൃദയ രാജന്‍ പറഞ്ഞു.
10,000 പ്രവാസികളാണ് തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് എത്തിയിരുന്നത്. 20 ലക്ഷത്തില്‍ പരം ആളുകള്‍ ജോലി തേടി വിദേശത്തെത്തുമ്പോള്‍ അതില്‍ ഭൂരിപക്ഷം പേരുടെ കുടുംബവും വിദേശത്തേക്ക് ചേക്കേറുകയായിരുന്നു. ഇവരുടെ വോട്ടു കൂടി ലഭിച്ചാല്‍ 10മില്ല്യണ്‍ വോട്ടുകള്‍ അതായത് ഒരു കോടിയോളം പ്രവാസി വോട്ടുകള്‍ കേരളത്തില്‍ പോള്‍ ചെയ്യും. തെരഞ്ഞെടുപ്പ് ചരിത്രത്തെ തന്നെ മാറ്റാന്‍ പോന്നതാണത്. എന്നാല്‍ പ്രവാസികളുടെ എണ്ണം ഇപ്പോള്‍ പതിയെ കുറയുകയാണ്. മികച്ച വേതനവും, വിദ്യാഭ്യാസവും , വിദേശത്ത് ജോലി നോക്കലും യുവാക്കളുടെ എണ്ണക്കുറവുമൊക്കെ ഇതിന് കാരണമായി. 2014 ലെ കണക്ക് പ്രകാരം 7 ലക്ഷം പേര്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ജോലി നോക്കിയിരുന്നു. ഇതില്‍ നാല് ലക്ഷം പേര്‍ തിരിച്ചെത്തി. ഗള്‍ഫിലും ഒപ്പം അന്യ സംസ്ഥാനത്തും ജോലി തേടി ജീവിക്കുന്നവര്‍ വലിയ ശതമാനമായിരുന്നു. കേരളം അഭിമുഖീകരിക്കുന്ന തൊളഴിലില്ലായ്മയിലേക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ ഒരോര്‍മ്മപ്പെടുത്തലായി ഇത് മാറുകയാണ്.