വയനാട് വാകേരിയിലിറങ്ങിയ നരഭോജി കടുവ വനംവകുപ്പിന്റെ പിടിയിൽ. കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കുപ്പാടിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു . ഒരാളുടെ ജീവനെടുത്ത കടുവയെ കൊല്ലണമെന്നും കലക്ടര്‍ എത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നുമുള്ള നിലപാടിലാണ് നാട്ടുകാര്‍.
പത്ത് ദിവസം വാകേരിയെ വിറപ്പിച്ച WWL 45 ഒടുവിൽ കൂട്ടിൽ. ദൗത്യത്തിന്റെ ഭാഗമായി വനംവകുപ്പ് ആദ്യം സ്ഥാപിച്ച കോളനിക്കവലയിലെ കാപ്പിതോട്ടത്തിലെ കൂട്ടിലാണ് കടുവ രണ്ട് മണിയോടെ കുടുങ്ങിയത്. നടപടികൾ പൂർത്തിയാക്കി കടുവയെ ബത്തേരി കുപ്പാടിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പിന്റെ നീക്കം. എന്നാൽ പ്രതിഷേധവുമായി നാട്ടുകാർ എത്തി.
മുദ്രാവാക്യം വിളികളുമായി ജനങ്ങൾ ഒത്തുകൂടിയതോടെ കടുവയെ കൊല്ലണമെന്ന് ആവശ്യവുമായി ജനപ്രതിനിധികളും രംഗത്തെത്തി. എം.എൽ.എയുമായി ചർച്ചകൾ നടത്തിയെങ്കിലും സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് നിലപാട്.