തിരുവനന്തപുരം:  ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസിന് (ഐ.ഐ.പി.ഡി) പിന്തുണയുമായി കണ്ണൂര്‍ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്).  കണ്ണൂര്‍ മഹോത്സവത്തിന്റെ ഭാഗമായി സമാഹരിച്ച പന്ത്രണ്ട് ലക്ഷം രൂപയാണ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സേവ്യര്‍ ആന്റണി ആലക്കോട് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് കൈമാറിയത്.  കഴിഞ്ഞ 18 വര്‍ഷമായി കണ്ണൂര്‍ മഹോത്സവത്തിന്റെ ഭാഗമായി സമാഹരിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഗോപിനാഥ് മുതുകാട് ഭിന്നശേഷി മേഖലയ്ക്കായി ആരംഭിക്കുന്ന വലിയൊരു സംരംഭത്തിനാണ് കഴിഞ്ഞ വര്‍ഷത്തെ ധനസഹായമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.  ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ചന്ദ്രമോഹന്‍ കണ്ണൂര്‍, ഫോക്ക് അഡ്മിന്‍ സെക്രട്ടറി വിശാല്‍രാജ് കാരായി, മീഡിയ സെക്രട്ടറി രജിത്ത് കെ.സി, ജലീബ്, യൂണിറ്റ് സെക്രട്ടറി പ്രമോദ് കൂലേരി, ഫോക്ക് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പ്രശാന്ത് കരുണാകരന്‍, ജോയിന്റ് ട്രഷറര്‍ മുരളീധരന്‍ നാരായണന്‍, ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ രവി കാപ്പാടന്‍, പവിത്രന്‍ മട്ടമ്മല്‍, ജോര്‍ജ് മാത്യു, സുധീര്‍ മൊട്ടമ്മല്‍  ട്രസ്റ്റ് അംഗങ്ങളായ വിജയന്‍ അരയമ്പേത്ത്, ബാബു.എം, ഷാജി കടയപ്രത്, ആദര്‍ശ് ജോസഫ് അജിത രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു
അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന സെന്ററില്‍ ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവും ഉണ്ടാകും.  കൂടാതെ ക്ലാസ് മുറികള്‍, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍, തെറാപ്പി സെന്ററുകള്‍, റിസര്‍ച്ച് ലാബുകള്‍, ആശുപത്രി സൗകര്യം, സ്‌പോര്‍ട്‌സ് സെന്റര്‍, വൊക്കേഷണല്‍, കമ്പ്യൂട്ടര്‍ പരിശീലനങ്ങള്‍, ടോയ്‌ലെറ്റുകള്‍ തുടങ്ങിയവ കാസര്‍ഗോഡ് ഐ.ഐ.പി.ഡിയില്‍ ഉണ്ടാകും. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖല കൂടിയായ കാസര്‍ഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും ഫോക്ക് പോലുള്ള സംഘടനകളുടെ പിന്തുണയും സഹകരണവുമാണ് ഐ.ഐ.പി.ഡിയുടെ കരുത്തെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here