തിരുവനന്തപുരം: മലയാളഭാഷയുടെ ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ട മലപ്പുറം ജില്ലയിലെ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയും ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട് സെന്ററും തമ്മില്‍ അക്കാദമിക സഹകരണം ലക്ഷ്യമിട്ട് ധാരണാപത്രം ഒപ്പുവയ്ക്കുന്നു.  നാളെ (വെള്ളി) രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഭാഷാശാസ്ത്ര സ്‌കൂള്‍ ഡയറക്ടര്‍ ഡോ.സ്മിത കെ.നായര്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ സംയുക്തമായി ധാരണാപത്രം ഒപ്പിടും.

ഈ കരാറിലൂടെ ഇരുസ്ഥാപനങ്ങളും സഹകരിച്ച് അധ്യാപനത്തെ വികസിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ തമ്മിലുള്ള പരസ്പരസഹകരണത്തോടെയുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുക, വിഭവശേഷികൈമാറ്റം നടത്തുക, ഭാഷാഭിന്നശേഷീപഠനമേഖലയില്‍ ഭാഷാവികാസത്തിലുണ്ടാകുന്ന കാലതാമസം, വിവിധതരം ഭാഷാഭിന്നശേഷികള്‍ തുടങ്ങിയവയുടെ പരിശോധനക്കാവശ്യമായ സാമഗ്രികള്‍ വികസിപ്പിക്കല്‍, തെറാപ്പി മൊഡ്യൂളുകള്‍ വികസിപ്പിച്ചെടുക്കല്‍, വിപുലമായ ഭാഷാഭിന്നശേഷീകോര്‍പ്പസ് നിര്‍മ്മാണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ലക്ഷ്യമിടുന്നത്. 


ചടങ്ങില്‍ കേരള കലാമണ്ഡലം മുന്‍ ചെയര്‍മാന്‍ ഡോ.പ്രൊ.വി.ആര്‍ പ്രബോധചന്ദ്രന്‍ നായര്‍, മുന്‍ ഡീന്‍ ആന്റ് സീനിയര്‍ പ്രൊഫസര്‍ ഡോ.അച്യുത്ശങ്കര്‍ എസ്.നായര്‍, ഡി.എ.സി റിസര്‍ച്ച് വിംഗ് പ്രൊഫസര്‍ ഇന്‍ ചാര്‍ജ് ഡോ.ഇമ്മാനുവര്‍ തോമസ്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍, ലിംഗ്വിസ്റ്റ് ഡോ.മേരിക്കുട്ടി, മാനേജര്‍ സുനില്‍രാജ് സി.കെ എന്നിവര്‍ പങ്കെടുക്കും.