തിരുവനന്തപുരം∙ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകൻ പി.വി.ശ്രീനിജൻ ചാലക്കുടി പുഴ കയ്യേറിയതായി സ്ഥിരീകരിച്ച് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്. റവന്യൂ, ജലവിഭവ വകുപ്പുകളാണ് കയ്യേറ്റം സ്ഥിരീകരിച്ചത്. ചാലക്കുടിപ്പുഴയോരത്തെ പുറമ്പോക്ക് ഭൂമിയാണിത്. പുഴ കയ്യേറി കരിങ്കൽഭിത്തി, പുൽത്തകിടി, പടവുകൾ എന്നിവ പണിതതായും റിപ്പോർട്ടിൽ പറയുന്നു.
ഒരേക്കറോളം സ്ഥലം കയ്യേറിയെന്നായിരുന്നു ആരോപണം. ഇതേത്തുടർന്ന് റവന്യൂ, പഞ്ചായത്ത്, ജലവിഭവ വകുപ്പുകളോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രദേശത്ത് കരിങ്കൽ ഭിത്തിയും നിർമാണങ്ങളും നടന്നിട്ടുണ്ടെന്നും ഇതിന് അനുമതിയില്ലെന്നും ജലവിഭവ വകുപ്പ് റിപ്പോർട്ട് നൽകി. ഇതു സ്ഥിരീകരിച്ച റവന്യു വകുപ്പ് പുഴയിൽ 20 മീറ്ററോളം കയ്യേറി നിർമാണം നടന്നെന്നും ഇതിനു പഞ്ചായത്ത് അനുമതിയില്ലെന്നും റിപ്പോർട്ട് നൽകി. പുഴയുടെ അതിർത്തി എത്രയുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ എത്ര മീറ്റർ കയ്യേറിയെന്നതു വ്യക്തമായിട്ടില്ലെന്നുമാണ് റവന്യു അധികൃതരുടെ റിപ്പോർട്ട്. ഒക്ടോബർ ആറിന് റിപ്പോർട്ട് കോടതി പരിഗണിക്കും.
മുകുന്ദപുരം സര്‍വെയര്‍ നടത്തിയ പരിശോധനയിലാണ് കല്ലൂര്‍ വടക്കും മുറി വില്ലേജില്‍ കല്ലൂര്‍ ഭാഗത്ത് പുഴയോട് ചേര്‍ന്നുള്ള സ്ഥലം കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയത്. ശ്രീനിജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി നേരത്തേ ആരോപമുയര്‍ന്നിരുന്നു. കല്ലൂരില്‍ പുഴയോരത്ത് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീനിജന്‍ 2.79 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു.
സ്ഥലത്ത് റിസോര്‍ട്ട് മാതൃകയിലുള്ള വലിയ വീടും പണിതു. വീടിരിക്കുന്ന സ്ഥലത്ത് കിഴക്ക് ഭാഗത്തെ പുഴയോര ഭൂമിയാണ് ശ്രീനിജന്‍ കയ്യേറിയിട്ടുള്ളതെന്നാണ് സര്‍വെയര്‍ കണ്ടെത്തി റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുകുന്ദപുരം താലൂക്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചു കയ്യേറ്റം സ്ഥിരീകരിച്ചിരുന്നു.