കൊല്ലം: അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം ഭർത്താവ് സൂരജ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയെന്ന വിവരം പുറത്തു വന്നു. സൂരജിനെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അയ്യായിരം രൂപാവീതം കൊടുത്ത് സൂരജ് വാങ്ങിയ അണലിയും മൂർഖനുമാണ് രണ്ടുതവണയായി അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ സൂരജിന്റെ ഭാര്യ ഉത്തരയാണ്(25) കൊത്തിയത്.ഈ മാസം ആറാം തീയതി രാത്രിയിലാണ് കുപ്പിയിലാക്കി ബാഗിൽ കരുതിയിരുന്ന മൂർഖൻ പാമ്പിനെ തങ്ങളുടെ കിടപ്പ് മുറിയിൽ സൂരജ് തുറന്നുവിട്ടത്. മൂർഖൻ ഉത്തരയെ രണ്ടുതവണ ആഞ്ഞുകൊത്തുമ്പോൾ സൂരജ് നോക്കി നിൽക്കുകയായിരുന്നു. പിന്നീട് ഇതിനെ കുപ്പിയിലാക്കാനുള്ള ശ്രമം നടത്തവെ സൂരജിനെ കൊത്താനായി പാമ്പ് തിരിഞ്ഞു. പിന്നീട് കുപ്പിയിലാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കട്ടിലിൽത്തന്നെ ഉറങ്ങാതെ ഇരുന്ന് നേരംവെളുപ്പിച്ചു.രാവിലെ വീട്ടുകാരെ വിളിച്ചുവരുത്തി ഉത്തരയെ പാമ്പ് കടിച്ചതായി അറിയിക്കുകയും മുറിയ്ക്കുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു.

താൻതന്നെയാണ് പാമ്പിനെ കൊണ്ടിട്ട് കടിപ്പിച്ചതെന്നും പിന്നീട് അടിച്ചുകൊന്നതെന്നും സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പാമ്പിന് വീട്ടുപറമ്പിൽ കുഴിച്ചിട്ടത് പൊലീസ് മാന്തിയെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും. ചാത്തന്നൂർ സ്വദേശിയായ പാമ്പ് പിടിത്തക്കാരിൽ നിന്നാണ് സൂരജ് പാമ്പുകളെ വിലയ്ക്ക് വാങ്ങിയത്. മുൻപും ഇത്തരത്തിൽ ഇവരിൽ നിന്നും പാമ്പുകളെ വാങ്ങാറുണ്ടായിരുന്നു.പാമ്പ് പിടുത്തക്കാരനും ഡ്രൈവറും സഹായിയും ചേർന്നാണ് കാറിൽ മാർച്ച് 26ന് സൂരജിന് അണലിയെ കുപ്പിയിലാക്കി എത്തിച്ചത്. 29ന് അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ഉത്തരയെ പാമ്പ് കടിക്കുകയും ചെയ്തു. അന്ന് പാമ്പ് കടിച്ച് മൂന്ന് മണിക്കൂറിന് ശേഷമാണ് ഉത്തരയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അന്ന് ജീവൻ രക്ഷിക്കാനായി. ചികിത്സയ്ക്ക് ശേഷം ഏപ്രിൽ 22ന് ഡിസ്ചാർജ്ജ് വാങ്ങി ഉത്തരയെ അഞ്ചലിലെ സ്വന്തം വീട്ടിലെത്തിച്ചു.24ന് തന്നെ സൂരജ് അടുത്ത മൂർഖൻ പാമ്പിനെ വാങ്ങി, ഈ മാസം 6ന് രാത്രിയിൽ തുറന്നുവിട്ട് കടിപ്പിച്ചു.

കൊലപാതകത്തിന് വേണ്ടിയാണ് പാമ്പിനെ വാങ്ങിയതെന്ന് പാമ്പ് പിടുത്തക്കാർ അറിഞ്ഞിരുന്നില്ല. വാർത്തകളിൽ ഈ വിഷയം വന്നതോട് ഇവർതന്നെ പൊലീസിനോട് പാമ്പിനെ വിറ്റകാര്യം വെളിപ്പെടുത്തി. ഇവരെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ഇടയില്ല. സൂരജിനെ തെളിവെടുപ്പിന് അഞ്ചലിലും അടൂരിലും എത്തിയ്ക്കും.നാളെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഉത്തരയുടെ 98 പവന്റെ ആഭരണങ്ങളും പണവും സൂരജ് നേരത്തേ കൈക്കലാക്കിയിരുന്നു. ഉത്തരയെ ഒഴിവാക്കി വേറെ വിവാഹം ചെയ്യാനായിരുന്നു പദ്ധതി. റൂറൽ എസ്.പി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. വിശ്വനാഥൻ-വിജയലക്ഷ്മി ദമ്പതികളുടെ മകളാണ് ഉത്തര. ധ്രുവ് ഏക മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here