തിരുവനന്തപുരം: ഓൺലൈൻ ലോട്ടറിയിലൂടെയും,വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയും സംസ്ഥാനത്തു രണ്ടു വർഷത്തിനിടെ 14 കേസുകളിലായി 20 കോടി രൂപയുടെ തട്ടിപ്പു നടന്നതായി പൊലീസ്. മാനക്കേടുമൂലം പരാതിപോലും പറയാത്ത കേസുകൾ ഇതിന്റെ പത്തിരട്ടി വരുമെന്നതിനാൽ 200 കോടിയുടെയെങ്കിലും തട്ടിപ്പു നടന്നിരിക്കുമെന്നാണ് പൊലീസുദ്യോഗസ്ഥരുടെ അനുമാനം. ഓൺലൈൻ ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കാൻ തുനിഞ്ഞ്, ലക്ഷങ്ങൾ നഷ്ടപ്പെട്ടവരിൽ ഐഎഎസ് ഉദ്യോഗസ്ഥരും,ശാസ്ത്രജ്ഞരും ബാങ്ക് ഉദ്യോഗസ്ഥരും അധ്യാപകരും ഉണ്ട്. അടുത്തിടെ റജിസ്റ്റർ ചെയ്ത ഒരു കേസിൽ മാത്രം 11 കോടിയിലേറെ രൂപ നൈജീരിയൻ സംഘം തട്ടിയെടുത്തതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കേസിൽ എട്ടുപേരെയാണ് അറസ്റ്റ് ചെയ്യാനായത്.
ലോട്ടറി അടിച്ചെന്നും ജോലി ലഭിച്ചെന്നും സന്ദേശങ്ങൾ അയച്ചു വൻതോതിൽ തട്ടിപ്പു നടത്തുന്നതിനു പിന്നിൽ നൈജീരിയൻ സംഘങ്ങളാണു . ന്യൂഡൽഹി കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. ഒരു ലക്ഷത്തോളം നൈജീരിയക്കാർ ന്യൂഡൽഹിയിൽ ഉണ്ടെന്നാണു കണക്കെങ്കിലും രേഖകളില്ലാതെ താമസിക്കുന്ന വേറെയും നാലു ലക്ഷം പേരുണ്ടാവുമെന്നു പൊലീസ് പറയുന്നു. രണ്ടും മൂന്നും പാസ്പോർട്ട് ഉള്ളവർ വരെ ഇക്കൂട്ടത്തിലുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണു പണം നഷ്ടപ്പെട്ടവരിലധികം. ഏറെയും കണക്കിൽ പെടാത്ത പണമായതിനാൽ പരാതിയുമായി മുന്നോട്ടുപോകാൻ പലർക്കും താൽപര്യമില്ല. ‘ഡിജിറ്റൽ യുഗ’ത്തിലേക്കു കേരളം ചുവടുമാറുമ്പോൾ, ഇന്റർനെറ്റ് ഉപയോഗത്തിൽ മലയാളികൾക്കു കൂടുതൽ കരുതൽ വേണ്ടതിന്റെ ആവശ്യത്തിലേക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.