തിരുവനന്തപുരം : ഒന്‍പതര മണിക്കൂറോളം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മിഷനു മുന്നില്‍. രാവിലെ 11ന് ആരംഭിച്ച സോളാർ അന്വേഷണ കമ്മിഷന്റെ വിസ്താരം ചൊവ്വാഴ്ച പുലർച്ചെ 1.15 നാണ് അവസാനിച്ചത്.തിങ്കളാഴ്ച വൈകിട്ട് നാലിന് വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റാനാവുമോയെന്ന് കമ്മിഷൻ ജി.ശിവരാജൻ മുഖ്യമന്ത്രിയോട് ആരാഞ്ഞിരുന്നു. എന്നാൽ നിയമസഭാ സമ്മേളനം ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്നതിനാലും ബഡ്ജറ്റ് അവതരിപ്പിക്കേണ്ടതിനാലും സമയം കിട്ടാനിടയില്ലെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. ഇതേത്തുടർന്ന് വിസ്താരം തുടർന്ന് നടത്താൻ കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രി 11ന് മുഖ്യമന്ത്രി ചെറിയ ഇടവേള ആവശ്യപ്പെട്ടു. കാൽമണിക്കൂറിനു ശേഷം മടങ്ങിയെത്തി. വിസ്താരം പൂർത്തിയാവാൻ മൂന്നുമണിക്കൂർ കൂടി വേണമെന്നാണ് അപ്പോൾ കമ്മിഷൻ അറിയിച്ചത്.
കമ്മിഷനില്‍ നിന്നുള്ള ചോദ്യങ്ങള്‍ അനവധി. എതിര്‍കക്ഷികളുടെ അഭിഭാഷകരും ഉമ്മന്‍ ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്തു. കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജി. ശിവരാജന്റെ ചോദ്യങ്ങള്‍ കുറിക്കുകൊള്ളുന്നതായിരുന്നു. ഓരോന്നിനും മെയ്വഴക്കത്തോടെ മറുപടി. തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞതിനുശേഷമാണ് കമ്മിഷന് സിറ്റിങ് നടന്ന തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്നു മുഖ്യമന്ത്രി മടങ്ങിയത്. ഉച്ചഭക്ഷണത്തിനു കിട്ടിയ ഇടവേളയില്‍ ഫയലുകള്‍ നോക്കാനും അദ്ദേഹം മറന്നില്ല. ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യപ്പെട്ടുള്ള പതിനഞ്ചോളം നിവേദനങ്ങളില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. കമ്മിഷനു മുന്നില്‍ മുഖ്യമന്ത്രി നല്കിയ മൊഴി പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയായി.
മുഖ്യമന്ത്രി ഇന്നലെ രാവിലെ 10.45-ന് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി. 11-ന് മൊഴിയെടുപ്പാരംഭിച്ചു. ഉത്തരംമുട്ടിക്കുമെന്നു തോന്നിപ്പിച്ച ചോദ്യങ്ങളെ അദ്ദേഹം വിദഗ്ധമായി നേരിട്ടു. ഒന്നേകാലോടെ കമ്മിഷന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ഇതിനിടയില്‍ മുഖ്യമന്ത്രി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ടുളള സത്യവാങ്മൂലം സമര്‍പ്പിച്ചു. തങ്ങള്‍ക്ക് ഉച്ചയ്ക്കു ശേഷം ക്രോസ്വിസ്താരം നടത്താന്‍ അവസരമൊരുക്കണമെന്ന് കേസിലെ കക്ഷികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
ഉച്ചഭക്ഷണത്തിന് കമ്മിഷന് ഒരു മണിക്കൂര്‍ ഇടവേള അനുവദിച്ചു. ക്ലിഫ് ഹൗസിലേക്കു പോയ മുഖ്യമന്ത്രി 10 മിനിറ്റ് കഴിഞ്ഞ് തന്നെ കാണാനെത്തിയവരില്‍നിന്നു നിവേദനങ്ങള്‍ സ്വീകരിച്ചു. ഇതിനിടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്.കെ. ബാലകൃഷ്ണനോട് ഇന്നലത്തേക്കു മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചു. അദ്ദേഹം രണ്ടു മണിയോടെ തിരികെ ഗസ്റ്റ് ഹൗസിലെത്തി. 2.15-ന് ക്രോസ് വിസ്താരം തുടങ്ങി. ഇനി മറ്റൊരു ദിവസത്തേക്ക് മാറ്റണമോയെന്ന് 4.30ന് കമ്മിഷന് ആരാഞ്ഞെങ്കിലും തുടരാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. ബജറ്റ് ചര്‍ച്ചയും നിയമസഭാ സമ്മേളനവും അടുക്കുന്നതിനാലായിരുന്നു ഇത്. അഭിഭാഷകരുടെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ ഒരിക്കല്‍പ്പോലും മുഖ്യമന്ത്രി പകച്ചില്ല. ഒരു പകല്‍ നീണ്ട വിസ്താരത്തിനൊടുവില്‍ മടങ്ങുമ്പോള്‍ ഇനിയും നോക്കാനുള്ള ഫയലുകളെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ചിന്ത.
ആലുവ ഗസ്റ്റ്ഹൌസില്‍ വച്ച് ബിജു രാധാകൃഷ്ണന് കുടുംബ സംബന്ധമായ ചില പരാതികളാണ് പറഞ്ഞത്. സ്വകാര്യതയെ ബാധിക്കുന്ന കാര്യമായതിനാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ല. എം ഐ ഷാനവാസ് എംപി വിളിച്ച് ഒരു വലിയ കമ്പനിയുടെ എംഡിക്ക് വ്യക്തിപരമായി സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.
തന്റെ മകൻ ചാണ്ടിഉമ്മന് ഒരു ബിസിനസുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തോമസ് കുരുവിളയുമായി ചേർന്ന് ചാണ്ടിഉമ്മൻ ഡൽഹിയിൽ ബിസിനസ് നടത്തുകയാണോയെന്ന ചോദ്യത്തിന് ഉത്തരംപറയുകയായിരുന്നു മുഖ്യമന്ത്രി. അവന് ബിസിനസുമായി യാതൊരു ബന്ധവുമില്ല. ഡൽഹി സെന്റ് സ്റ്റീഫൻസിലെ പഠനത്തിനു ശേഷം ചാണ്ടിഉമ്മൻ ഡൽഹി സർവകലാശാലയിൽ നിയമപഠനം നടത്തി. ഇപ്പോൾ ബംഗളുരുവിലെ ക്രൈസ്റ്റ് സർവകലാശാലയിൽ എൽ.എൽ.എമ്മിന് പഠിക്കുന്നു’- ഉമ്മൻചാണ്ടി പറഞ്ഞു.