കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ഉടന്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റിലാകുമെന്ന് പോലീസ്. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപും പളസര്‍സുനിയും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ച് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടൊപ്പം പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയതു ദിലീപിന്റെ നിര്‍ദേശം അനുസരിച്ചാണെന്ന് അപ്പുണ്ണി വെളിപ്പെടുത്തിയതോടെ സൂപ്പര്‍താരത്തിന്റെ നില പരുങ്ങളിലായിരിക്കുകയാണ്. സുനിലിനെ നേരത്തെ പരിചയമുണ്ടെന്നും കുറ്റകൃത്യത്തിനുശേഷം സുനിലും സഹതടവുകാരും ഫോണില്‍ വിളിച്ചപ്പോള്‍ അടുപ്പമില്ലാത്തപോലെ അഭിനയിച്ചു സംസാരിക്കാന്‍ നിര്‍ദേശിച്ചതു ദിലീപാണെന്നും മൊഴിയില്‍ പറയുന്നു. ദിലീപുമായി സംസാരിക്കാന്‍ തന്റെ ഫോണിലേക്കു പലരും വിളിക്കുമായിരുന്നുവെന്നും ദിലീപും തന്റെ ഫോണില്‍ മറ്റുള്ളവരെ വിളിക്കുമായിരുന്നുവെന്നും അപ്പുണ്ണി പറഞ്ഞു.
അപ്പുണ്ണിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സുനിലിനെ അന്വേഷണസംഘം ജയിലിനുള്ളില്‍ ചോദ്യം ചെയ്യും. മൊഴികളില്‍ അപ്പുണ്ണി ഉറച്ചു നില്‍ക്കുമോ എന്നു സംശയമുള്ള സാഹചര്യത്തില്‍ മജിസ്‌ട്രേട്ട് മുന്‍പാകെ മൊഴികള്‍ രേഖപ്പെടുത്തും. കേസിലെ ഗൂഢാലോചനയില്‍ ദിലീപിനൊപ്പം അപ്പുണ്ണിക്കുള്ള പങ്കാളിത്തം പൊലീസിനു വ്യക്തമായിട്ടുണ്ട്. ഗൂഢാലോചന സംബന്ധിക്കുന്ന ചില കണ്ണികള്‍ കൂട്ടിയോജിപ്പിക്കാനുള്ള മൊഴികളാണു പൊലീസ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.
അതിനിടെ നടിയെ പീഡിപ്പിച്ച മൊബൈല്‍ ക്യാമറാ ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള പ്രചാരണത്തിനു പിന്നില്‍ അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന എഡിജിപിയെ മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചനയെന്ന് ഇന്റലിജന്‍സ് കണ്ടെത്തി. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ ദൃശ്യങ്ങളുടെ പകര്‍പ്പാണു കേസിലെ നിര്‍ണായക തെളിവ്. വിചാരണഘട്ടത്തില്‍ ഇരകള്‍ കൂറു മാറിയാല്‍പോലും ഇത്തരം ദൃശ്യങ്ങളുടെ നിയമസാധുത പ്രോസിക്യൂഷനു പിടിവള്ളിയാണ്. സൈബര്‍ ഫൊറന്‍സിക് ലാബിലെ പരിശോധനകള്‍ക്കു ശേഷം മുദ്രവച്ച കവറില്‍ കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന പീഡന ദൃശ്യങ്ങള്‍ കൊച്ചിയിലെ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ലാബില്‍ വിദ്യാര്‍ഥികള്‍ക്കു മുന്‍പാകെ പ്രദര്‍ശിപ്പിച്ചെന്ന ഗുരുതര ആരോപണമാണ് ഉയര്‍ന്നത്. സര്‍വീസില്‍നിന്നു വിരമിച്ച ഉന്നത പൊലീസുദ്യോഗസ്ഥനും ഫൊറന്‍സിക് വിദഗ്ധനുമാണു തെറ്റായ പ്രചാരണത്തിനു ചരടുവലിച്ചതെന്നു പരാമര്‍ശിക്കുന്ന രഹസ്യ റിപ്പോര്‍ട്ട് ഡിജിപിക്കു ലഭിച്ചിട്ടുണ്ട്.