ലാസ് വേഗസ്: ലാസ് വേഗാസില്‍ വെടിവെപ്പ് നടത്തിയ സ്റ്റീഫന്‍ ക്രെയ്ഗ് പാഡക്, വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന അക്കൗണ്ടന്റ് ആണെന്ന് വെളിപ്പെടുത്തല്‍. സ്റ്റീഫന് ചൂതുകളി ഹരമായിരുന്നു. അറുപത്തിനാലുകാരനായ ഇയാളെ ‘പ്രൊഫഷണല്‍ ചൂതാട്ടക്കാരന്‍’ എന്നാണ് സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്. പൈലറ്റ് ലൈസന്‍സുമുണ്ട്. അന്‍പത്തിയെട്ട് പേരാണ് ലാസ് വേഗാസില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

ഒരു ചെറിയ ട്രാഫിക് നിയമലംഘന കുറ്റം മാത്രമാണ് ഇതുവരെ സ്റ്റീഫന്‍ ക്രെയ്ഗിന്റെ പേരിലുള്ളത്. തികച്ചും ശാന്തജീവിതം നയിച്ച വ്യക്തിയായിരുന്നു സ്റ്റീഫനെന്ന് സഹോദരന്‍ എറിക് പാഡകിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തും വാങ്ങാനുള്ള പണം കയ്യിലുണ്ടായിരുന്നെന്നും സഹോദരന്‍ പറഞ്ഞു. എന്തും വാങ്ങാനുള്ള പണം തന്റെ സഹോദരന്റെ കയ്യിലുണ്ടായിരുന്നെന്നാണ് എറിക് പറയുന്നത്. എന്നാല്‍ ഇതെവിടെ നിന്നാണെന്നറിയില്ല. ചൂതുകളിയില്‍ നിന്നു ലഭിച്ചതാണെന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.

സ്റ്റീഫന്റെ പിതാവ് പാട്രിക് ബെഞ്ചമിന്‍ പാഡക് 196070കളില്‍ ബാങ്ക് കൊള്ളക്കാരനായിരുന്നു. ഒരിക്കല്‍ ജയില്‍ ചാടിയതിനെത്തുടര്‍ന്ന് എഫ്ബിഐയുടെ പിടികിട്ടാപുള്ളികളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. ഏതാനും വര്‍ഷം മുന്‍പ് പാട്രിക് മരിച്ചു. ഒരാഴ്ച മുന്‍പ് ഫ്‌ലോറിഡയില്‍ ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനു പിന്നാലെ സ്റ്റീഫന്‍ അവിടെയുള്ള അമ്മയെ ഫോണില്‍ വിളിച്ചിരുന്നു. തനിക്കും മെസേജ് അയച്ചിരുന്നതായി സഹോദരന്‍ പറയുന്നു. അതായിരുന്നു ഇരുവരും തമ്മിലുള്ള അവസാന ആശയവിനിമയം. ഉല്‍ക്ക വന്നുവീഴും പോലെയാണ് സ്റ്റീഫന്റെ അക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത കേട്ടതെന്നും എറിക് പറയുന്നു.

2015ലാണ് നെവാഡയ്ക്കടുത്ത് മെസ്‌ക്വിറ്റിലേക്ക് ഇയാള്‍ താമസം മാറിയത്. ഫ്‌ലോറിഡയില്‍ നിന്ന് മെസ്‌ക്വിറ്റിലേക്ക് വന്നത് തന്നെ അത് ചൂതുകളിക്കാരുടെ കേന്ദ്രമായതിനാലായിരുന്നു. വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവര്‍ക്കും പ്രിയപ്പെട്ട ഇടമായിരുന്നു മെസ്‌ക്വിറ്റ്. ആഡംബര കപ്പലുകളിലെ ചൂതാട്ടകേന്ദ്രങ്ങളിലും നിത്യസന്ദര്‍ശകനായിരുന്നു സ്റ്റീഫന്‍. വിവാഹിതനാണെങ്കിലും കുട്ടികളുണ്ടായിരുന്നില്ല. വെടിവയ്പിനു മുന്നോടിയായി മാന്‍ഡലെ ബേ കാസിനോയില്‍ മുറിയെടുക്കുമ്പോള്‍ ഏഷ്യന്‍ വംശജ മേരിലോ ഡാന്‍ലിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ചൂതാട്ടകേന്ദ്രത്തിലെ ജീവനക്കാരിയാണെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. മെസ്‌ക്വിറ്റിലെ വീട്ടില്‍ ഇവര്‍ സ്റ്റീഫനൊപ്പം താമസിക്കുകയും ചെയ്തിരുന്നു. പക്ഷേ വെടിവയ്പു സമയത്ത് ഫിലിപ്പീന്‍സിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തെത്തുടര്‍ന്ന് മെസ്‌ക്വിറ്റിലെ ഇരുനില വീട്ടിലും പൊലീസ് പരിശോധനയ്‌ക്കെത്തിയിരുന്നു. അവിടെ നിന്നും തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. ടെക്‌സസില്‍ ഹണ്ടിങ് ലൈസന്‍സ് ഉള്ള വ്യക്തിയായിരുന്നു സ്റ്റീഫന്‍. അതിനാല്‍ത്തന്നെ ഒട്ടേറെ തോക്കുകളും വിലയ്ക്കു വാങ്ങുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നു കണ്ടെത്തിയ എട്ടു തോക്കുകളും യുഎസില്‍ നിന്നു വാങ്ങിയതല്ലെന്നു തെളിഞ്ഞിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ താമസിക്കുമ്പോഴാണ് ഏറെ തോക്കുകള്‍ വാങ്ങിക്കൂട്ടിയത്. പക്ഷേ യന്ത്രത്തോക്കുകള്‍ സ്റ്റീഫന്റെ കയ്യിലുള്ളതായി അറിവില്ലെന്ന് സഹോദരന്‍ പറയുന്നു. വാങ്ങിയ തോക്കുകളില്‍ മാറ്റം വരുത്തിയതാകാനുള്ള സാധ്യതയും എഫ്ബിഐ അന്വേഷിക്കുന്നുണ്ട്.

സ്റ്റീഫനെപ്പറ്റി ഒരു വിവരവും തങ്ങളുടെ കയ്യിലില്ലെന്നാണ് മെസ്‌ക്വിറ്റ് പൊലീസ് പറയുന്നത്. അവിടെ ഒരൊറ്റ കേസു പോലുമില്ല. അയല്‍വാസികള്‍ക്കും സ്റ്റീഫനെപ്പറ്റി നല്ല അഭിപ്രായം. അതിനാല്‍ത്തന്നെ വെടിവയ്പിലേക്ക് നയിച്ചതിനു പിന്നിലെ പ്രകോപനം എന്താണെന്നും പൊലീസിന് തിരിച്ചറിയാനാകുന്നുമില്ല.

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ‘പോരാളി’യാണ് സ്റ്റീഫന്‍ എന്നാണ് ഭീകരസംഘടനയുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഇതു സംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here