ശനിയാഴ്ച മുതൽ അപ്പ് നിലവിൽ വരുമെന്ന സൂചനയാണ് വെബ്കോ ഉന്നതവൃത്തങ്ങൾ നൽകുന്നത്.
തിരുവനന്തപുരം: അങ്ങനെ, മദ്യപരുടെ അക്ഷമയോടെയുള്ള കാത്തിരിപ്പിനൊടുവിൽ മദ്യ വിതരണം യാഥാർഥ്യമായില്ലെങ്കിലും മദ്യവിതരണത്തിനു വേണ്ടി തയാറാക്കുന്ന ആപ്പിന് പേരിട്ടു. ‘ബെവ് ക്യൂ’. ശനിയാഴ്ച മുതൽ അപ്പ് നിലവിൽ വരുമെന്ന സൂചനയാണ് വെബ്കോ ഉന്നതവൃത്തങ്ങൾ നൽകുന്നത്.
സർക്കാർ അനുമതിക്ക് പിന്നാലെ ഗൂഗിൾ പ്ലേസ്റ്റോറിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ ആപ്പിന്റെ പ്രവർത്തനം തുടങ്ങും. ഗൂഗിളിന്റെ അപ്പ് ടെസ്റ്റിംഗിൽ എന്തെങ്കിലും സാങ്കേതിക പിഴവുകൾ കണ്ടെത്തിയാൽ ആപ്പിന്റെ പ്രവർത്തനം വീണ്ടും വൈകും.
ആപ്പിന് ബെവ് ക്യു(Bev Q) എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും ‘വെബ്കോ ക്യൂ’ എന്ന പേരും പരിഗണനയിലുണ്ട്. ആപ്പ് ഉപയോഗിച്ച് 10 ദിവസത്തിനിടെ ഒരാൾക്ക് മൂന്നു ലിറ്റർ മദ്യം വാങ്ങാം.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സ്ഥാപനമാണ് ആപ്ലിക്കേഷന് പിന്നില്‍. ജിപിഎസ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ആപ് പ്രവര്‍ത്തിക്കുക. ആപ്പ് വഴി ബുക്ക് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മദ്യം വാങ്ങാനുള്ള ടോക്കണ്‍ ലഭിക്കും. ടോക്കണില്‍ രേഖപ്പെടുത്തിയിട്ടുള്ള സമയമനുസരിച്ച് ഉപഭോക്താക്കളുടെ ഏറ്റവും അടുത്തുള്ള ബീവറേജ് കോര്‍പറേഷന്‍ ഔട്ട്ലറ്റുകള്, കണ്‍സ്യൂമര്‍ഫെഡ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ എന്നിവ വഴി മൂന്നു ലിറ്റര്‍ മദ്യം വരെ ലഭിക്കും.
സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങുമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആപ്പ് നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി അധികൃതര്‍ പറഞ്ഞു. 35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്‌നമില്ലാത്ത രീതിയിലാണ് ആപ്പ് തയാറാക്കുന്നത്.ആപ്പ് പ്ലേ സ്‌റ്റോറിൽ ലഭ്യമാക്കുമെങ്കിലും ആപ്പ് സ്‌റ്റോറിൽ ലഭിക്കുന്നതിന് ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. ഇതിനു പുറമേ സാധാരണ ഫോണുകളില്‍നിന്ന് എസ്എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം.