കൊച്ചി: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി അത്തരമൊരു നിർദ്ദേശം വച്ചാൽ താൻ സ്വീകരിക്കുമെന്നും ഇപ്പോഴത്തെ വിവാദങ്ങളിൽ വിഷമമില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. ജനസേവനം മാത്രമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു പദവിയും ആഗ്രഹിച്ചല്ല ബി ജെ പിയിൽ ചേർന്നതെന്ന് പറഞ്ഞ ശ്രീധരൻ സുരേന്ദ്രൻ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും പറഞ്ഞു. മുന്നിൽ നിർത്തി പോരാടുമെന്ന് മാത്രമാണ് പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് കേന്ദ്ര നേതൃത്വം തീരുമാനിക്കേണ്ടതുണ്ട്. അതിനുവേണ്ടിയായിരിക്കും പാർട്ടി കാത്തിരിക്കുന്നതെന്നും താൻ അതിനെപ്പറ്റിയൊന്നും അന്വേഷിക്കുന്നില്ലെന്നും ശ്രീധരൻ പറഞ്ഞു.ജീവിതത്തിൽ ഒരു കാര്യവും ചോദിച്ച് മേടിച്ചിട്ടില്ല, തന്നത് മേടിച്ചിട്ടേയുളളൂവെന്നും ശ്രീധരൻ പറഞ്ഞു. ഇന്നലെ തിരുവല്ലയിൽ നടന്ന വിജയയാത്രയ്‌ക്കിടെയാണ് ഇ ശ്രീധരൻ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ കേന്ദ്ര നേതൃത്വം അമർഷം പ്രകടിപ്പിച്ചതോടെ സുരേന്ദ്രൻ തന്റെ പ്രഖ്യാപനത്തിൽ നിന്ന് മലക്കം മറിയുകയായിരുന്നു.