ലണ്ടൻ: രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കൊറോണ വൈറസുണ്ടെന്നു സ്ഥിരീകരിച്ച് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി. കണ്ടെത്തലുകൾ ലോകാരോഗ്യ സംഘടനയെ അറിയിച്ചതായും വിറ്റി പറഞ്ഞു. ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗത്ത് ശാസ്ത്രജ്ഞർ കൊറോണ വൈറസിന്റെ പുതിയ വകഭേദം തിരിച്ചറിഞ്ഞതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞിരുന്നു.

ബ്രിട്ടനിൽ കോവിഡ് കേസുകളും തുടർന്നുള്ള ആശുപത്രിവാസവും കൂടിയിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയ യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്. പുതിയ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ ഫലമായാണു രോഗം കൂടുന്നത്. പുതിയ വൈറസ് ഉയർന്ന മരണനിരക്കിനു കാരണമാകും എന്നതിനോ വാക്സീനുകളെയും ചികിത്സകളെയും ബാധിക്കും എന്നതിനോ നിലവിൽ തെളിവുകളില്ലെന്നും ക്രിസ് വിറ്റി വ്യക്തമാക്കി.
പുതിയ 27,052 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ യുകെയിലെ ആകെ കോവിഡ് ബാധിതർ 2,004,219 ആയി. 534 പേർ കൂടി മരിച്ചതോടെ ആകെ ജീവൻ നഷ്ടപ്പെട്ടവർ 67,075. കഴിഞ്ഞ ആഴ്ചയിലെ കേസുകളെ അപേക്ഷിച്ച് 40.9 ശതമാനം വർധനയാണ് ഇപ്പോൾ. ലോകത്ത് ആകെ 76,30,3886 പേർക്കു കോവിഡ് ബാധിച്ചപ്പോൾ 16,86,728 പേർ വിവിധ രാജ്യങ്ങളിലായി മരണമടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here