ബീജിംഗ്: ചൈനയിലെ വുഹാനിലെ ലാബിൽ നിന്നല്ല കൊവിഡ് പടർന്നതെന്ന പഠന റിപ്പോർട്ടുമായി ലോകാരോഗ്യ സംഘടന. വവ്വാലുകളിൽ നിന്നും മറ്റേതോ മൃഗം വഴിയാണ് മനുഷ്യനിൽ രോഗമെത്തിയതെന്ന അനുമാനമാണ് ലോകാരോഗ്യ സംഘടനയ്‌ക്കുളളത്. ലാബിൽ നിന്നും അബദ്ധത്തിൽ വൈറസ് പുറത്തുവരാനുളള സാദ്ധ്യത വളരെ വിരളമാണെന്നാണ് സംഘടന റിപ്പോർട്ടിൽ പറയുന്നത്. ലോകാരോഗ്യ സംഘടനയും ചൈനയും സംയുക്തമായാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.ലോകാരോഗ്യ സംഘടനയുടെ ഈ കണ്ടെത്തൽ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നാണ് പല വിദഗ്‌ദ്ധരും പറയുന്നത്.
ലാബിൽ നിന്നാണ് രോഗം പടർന്നുപിടിച്ചതിനെ ചുറ്റിപറ്റിയുളള പല സംശയങ്ങൾക്കും റിപ്പോർട്ടിൽ പക്ഷെ മറുപടിയില്ല. വുഹാനിലെ പരീക്ഷണശാലയിൽ നിന്ന് രോഗം ഉദ്ഭവിച്ചു എന്ന വാദത്തിനൊഴിച്ച് സംശയമുളള മറ്റ് മേഖലകളിലെല്ലാം വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ലോകരാജ്യങ്ങൾ കൊവിഡിന്റെ പേരിൽ ചൈനയെ പഴി പറയുന്നത് ഒഴിവാക്കാനുളള ശ്രമമാണോ എന്ന് ഇപ്പോൾ വിവിധ കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. റിപ്പോർട്ടിന്റെ പൂർണരൂപം അടുത്തയാഴ്‌ചയോടെ തയ്യാറാകുമെന്ന് സംഘടന അംഗങ്ങൾ അനൗദ്യോഗികമായി സൂചിപ്പിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടിൽ മാറ്റങ്ങളുണ്ടാകാനുളള സാദ്ധ്യതയെ കുറിച്ച് ലോകാരോഗ്യ സംഘടന പ്രതികരിച്ചിട്ടില്ല.