ബീജിങ്‌: ചൈനയിലെ മധ്യ ഹെനാന്‍ പ്രവിശ്യയിൽ കനത്ത മഴയെത്തുടര്‍ന്ന്‌ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 25  പേര്‍ മരിച്ചു.  നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ്‌  സൈന്യത്തെ  നിയോ​ഗിച്ചു.  1,60,000 പേരെ ഒഴിപ്പിച്ചു. പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്‌ഷോ ന​ഗരം വെള്ളത്തിൽ മുങ്ങി. വെള്ളവും ചെളിയുമടിഞ്ഞ് ഭൂ​ഗര്‍ഭ മെട്രോ ട്രെയിൻ സര്‍വീസ് നിലച്ചു. തുരങ്കത്തിൽ കുടുങ്ങിയ ട്രെയിനിൽ വെള്ളം ഇരച്ചുകയറി 12 പേര്‍ മരിച്ചു. നിരവധി യാത്രക്കാര്‍ ട്രെയിനിലെ കമ്പിയിൽ തൂങ്ങിയും കഴുത്തോളം വെള്ളത്തിലും രക്ഷാപ്രവര്‍ത്തകരെ കാത്തുനിൽക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഷെങ്‌ഷോയിൽ നിരവധി വീടും കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. വൈദ്യുതി വിതരണം താറുമാറായി. അണക്കെട്ടുകള്‍ നിറഞ്ഞൊഴുകി. ഒരു അണക്കെട്ട് അപകടാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. 12.4 ലക്ഷം പേരെ ബാധിച്ചതായാണ് വിവരം. ഷാവോലിന്‍ ക്ഷേത്രമടക്കമുള്ള പൈതൃകകേന്ദ്രങ്ങളും പ്രധാന വ്യവസായങ്ങളുമുള്ള മേഖലയാണ്‌ ഇത്.

യൻഹുവ ആഞ്ഞുവീശി
ദക്ഷിണ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലേക്ക് നീങ്ങുന്ന യൻഹുവ കൊടുങ്കാറ്റിനെത്തുടര്‍ന്നാണ് ഹെനാനിൽ കനത്ത മഴ പെയ്‌തതെന്നാണ് റിപ്പോര്‍ട്ട്‌.  ഹെനാനിൽ 60 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ മഴയാണ് ഇതെന്നാണ് ​ഗ്ലോബൽ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്തത്‌. 1000 വര്‍ഷത്തിനിടെയുള്ള ഏറ്റവും കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. പ്രവിശ്യയിലെ 10 നിരീക്ഷണകേന്ദ്രത്തിലും റെക്കോഡ് മഴ രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here