ആംസ്റ്റര്‍ഡാം : ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതർലാൻഡ്‌സിലെത്തിയ രണ്ടു വിമാനങ്ങളിലെ 85 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നും 600 യാത്രക്കാരുമായി ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തിലിറങ്ങിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച യാത്രക്കാര്‍ക്ക് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആണോയെന്ന് പരിശോധനകള്‍ നടക്കുകയാണെന്ന് ഡച്ച് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് പോസിറ്റീവ് ആയവരെ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ ക്വാറന്റീനിലേക്ക് മാറ്റി. . കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഡച്ച് സര്‍ക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. .
ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഏഷ്യന്‍ രാജ്യമായ ഹോങ്കോംഗ്, ഇസ്രായേല്‍, യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം, ജർമ്മനി എന്നിവിടങ്ങളിലാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ മാത്രം ഇതിനോടകം 100 ലേറെ പേര്‍ക്ക് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ എന്നു പേരിട്ട പുതിയ വൈറസ് വകഭേദം അതീവ അപകടകാരിയാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.