ധാക്ക : തെക്കുകിഴക്കൻ ബംഗ്ലാദേശിലെ സ്വകാര്യ കണ്ടെയ്നർ ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 16 പേർ മരണപ്പെട്ടു. 450ലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പലരുടേയും നില അതീവ ഗുരുതമാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ചിറ്റഗോങ്ങിലെ സീതകുണ്ഡ ഉപസിലയിലെ കദാംറസൂൽ ഏരിയയിലെ ബിഎം കണ്ടെയ്നർ ഡിപ്പോയിലാണ് ഇന്നലെ രാത്രി സ്‌ഫോടനമുണ്ടായത്. തീ അണയ്ക്കുവാനെത്തിയ അഗ്നിശമന സേനാംഗങ്ങൾക്കും പൊള്ളലേറ്റിട്ടുണ്ട്.
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ കണ്ടെയ്നർ ഡിപ്പോയിൽ തീപിടിത്തമുണ്ടായതായി ചിറ്റഗോംഗ് മെഡിക്കൽ കോളേജ് ആശുപത്രി പൊലീസ് ഔട്ട്‌പോസ്റ്റ് സബ് ഇൻസ്‌പെക്ടർ നൂറുൽ ആലം പറഞ്ഞു. അപകടമുണ്ടായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും സ്‌ഫോടനമുണ്ടായി. ഇതേ തുടർന്നാണ് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റത്. ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ മൂലമാണ് സ്‌ഫോടനവും തീപിടിത്തവും ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. തീ ഒരു കണ്ടെയ്നറിൽ നിന്ന് മറ്റൊന്നിലേക്ക് പടരുകയുമായിരുന്നു. ഡിപ്പോയിൽ നിന്നും വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായപ്പോൾ സമീപത്തെ വീടുകളുടെ ജനൽ ഗ്ലാസുകൾ തകർന്നു. 19 ഓളം അഗ്നിശമന യൂണിറ്റുകൾ തീ അണയ്ക്കാൻ എത്തിയത്. എന്നാൽ തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് ബിഎം കണ്ടെയ്നർ ഡിപ്പോ ഡയറക്ടർ മുജീബുർ റഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു.