ശ്രീലങ്കയിൽ ആളിക്കത്തി ജനരോഷം. രാജ്യത്തുടനീളം എണ്ണയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ക്ഷാമത്തിനിടയിൽ ജനം വീണ്ടും തെരുവിലിറങ്ങി. പ്രതിഷേധക്കാർ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വസതി വളഞ്ഞു. പ്രതിഷേധം ഭയന്ന് പ്രസിഡന്റ് പലായനം ചെയ്തതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

 
 
 

ആയിരക്കണക്കിന് പ്രതിഷേധക്കാർ കൊളംബോയിലെ പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. പൊലീസ് കണ്ണീർ വാതകം തുടർച്ചയായി പ്രയോഗിക്കുകയും വായുവിൽ വെടിവയ്ക്കുകയും ചെയ്തു. നിരവധി പേർക്ക് സംഭവത്തിൽ പരുക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം തലസ്ഥാനമായ കൊളംബോയ്‌ക്കൊപ്പം പശ്ചിമ പ്രവിശ്യയിലെ ഏഴ് ഡിവിഷനുകളിൽ കർഫ്യൂ ഏർപ്പെടുത്തി. നെഗോംബോ, കെലാനിയ, നുഗെഗോഡ, മൗണ്ട് ലാവിനിയ, നോർത്ത് കൊളംബോ, സൗത്ത് കൊളംബോ, കൊളംബോ സെൻട്രൽ എന്നിവിടങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. നേരത്തെ ശ്രീലങ്കയിലെ ബാർ അസോസിയേഷനുകൾ, മനുഷ്യാവകാശ ഗ്രൂപ്പുകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്ന് സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് മുന്നോടിയായി ഏർപ്പെടുത്തിയ കർഫ്യൂ പിൻവലിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here