ബെയ്റൂട്ട് ∙ കുട്ടികളെ ഉപയോഗിച്ച് തടവിലാക്കിയവരുടെ തലയറുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) പുറത്തുവിട്ടു. പത്ത് വയസ്സ് പ്രായമുള്ള കുട്ടി തടവിലാക്കപ്പെട്ട സിറിയൻ സൈനികന്റെ കഴുത്തറുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയ വഴിയാണ് വിഡിയോ പുറത്തുവിട്ടത്.
ഐഎസ് വേഷമാണ് കുട്ടി അണിഞ്ഞിരിക്കുന്നത്. കൈകൾ പിന്നിൽ കെട്ടി കിടത്തിയ സൈനികന്റെ തല മുകളിലേക്ക് ഉയർത്തിയാണ് അറുക്കുന്നത്. അതിനുശേഷം അറുത്തെടുത്ത തല ഉയർത്തിപ്പിടിച്ച് കുട്ടി ആഹ്ലാദിക്കുന്നതും കാണാം. ആദ്യമായാണ് ഐഎസ് കുട്ടിയെ ഉപയോഗിച്ച് തടവിലാക്കിയവരുടെ തല അറുക്കുന്നത്. ഐഎസ് പിടിച്ചെടുത്ത പുരാതന നഗരമായ പാമൈറയ്ക്കു സമീപത്തുവച്ചാണ് കൊല നടന്നതെന്നാണ് സൂചന.
കുട്ടികളെ തട്ടിക്കൊണ്ടുപോയതിനുശേഷം അവർക്ക് പരിശീലനം നൽകി ഭീകരപ്രവർത്തനങ്ങൾക്ക് ഐഎസ് ഉപയോഗിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. പത്ത് വയസോളം പ്രായമുള്ള കുട്ടികള്‍ ബന്ദികളുടെ തലയില്‍ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ ഐഎസ് പുറത്തുവിട്ടിട്ടുണ്ട്.