ന്യൂയോർക്ക്: നിയന്ത്രണരേഖയിലെ നിരീക്ഷക സംഘത്തെ ഇന്ത്യൻ സൈന്യം ആക്രമിക്കുന്നുവെന്ന പാകിസ്താൻ വാദം െഎക്യരാഷ്ട്രസഭ തളളി. ആക്രമിക്കുന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാക് സൈന്യത്തിെൻറ ആരോപണം യു.എൻ തള്ളിയത്. നിയന്ത്രണരേഖയിലെ യു.എൻ സൈനിക നിരീക്ഷണ സംഘത്തെ (യു.എൻ.എം.ഒ.ജി.െഎ.പി) ഇന്ത്യൻ സൈന്യം ആക്രമിച്ചുവെന്നതിന് തെളിവില്ലെന്ന് സെക്രട്ടറി ജനറലിെൻറ വക്താവ് സ്റ്റീഫൻ ദുജറിക് അറിയിച്ചു.
പാക് അധീന കശ്മീരിലെ ഭീംബർ ജില്ലയിൽ യു.എൻ നിരീക്ഷകർ പരിശോധന നടത്തിയിരുന്നു. പാക് സൈന്യം നിരീക്ഷകരെ അനുഗമിച്ചിരുന്നു. വെടിവെപ്പ് നടന്നുവെന്ന് കേട്ടിരുന്നെങ്കിലും നിരീക്ഷകരെ ലക്ഷ്യംവെച്ച് വെടിവെപ്പ് ഉണ്ടായതിന് തെളിവില്ല. നിരീക്ഷകർക്കാർക്കും പരിക്കുമില്ലെന്ന് സ്റ്റീഫൻ ദുജറിക് അറിയിച്ചു.
രണ്ട് യു.എൻ സൈനിക നിരീക്ഷകരെയും വഹിച്ചുള്ള പാക് സൈനിക വാഹനം ഇന്ത്യൻ സൈന്യം ആക്രമിച്ചുവെന്നാണ് പാകിസ്താൻ ആരോപിച്ചിരുന്നത്. നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് യു.എൻ നിരീക്ഷകരെ നിയോഗിച്ചിട്ടുള്ളത്.