മെൽബൺ: കോവിഡ് മഹാമാരി കാരണം ഓസ്‌ട്രേലിയയിൽ 2020 –-21ൽ കുടിയേറ്റം കുത്തനെ ഇടിയും. 2018–-19ൽ 2.32 ലക്ഷം കുടിയേറ്റക്കാരുണ്ടായിരുന്നത് 2020–-21ൽ 31000 ആവും. കോവിഡ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓസ്‌ട്രേലിയയെ യാത്രാ നിരോധനം, അതിർത്തി അടച്ചിടൽ എന്നിവ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്.
അന്താരാഷ്‌ട്ര യാത്രാ വിലക്കും വിസ കിട്ടാനുള്ള ബുദ്ധിമുട്ടുകളും കാരണം കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഇടിയുമെന്നാണ് ഓസ്‌ട്രേലിയൻ ധനവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾ എന്ന് പുനഃസ്ഥാപിക്കുമെന്ന് തീരുമാനമായിട്ടില്ല.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കുടിയേറ്റസമൂഹം ഇന്ത്യക്കാരാണ്. ഏഴുലക്ഷത്തോളം ഇന്ത്യക്കാരാണ് ഇവിടുള്ളത്. ഇതിൽ ഒരുലക്ഷത്തോളം വിദ്യാർഥികളാണ്. ഓസ്‌ട്രേലിയയിൽ ഇപ്പോഴാണ് കോവിഡ് കാര്യമാവുന്നത്. 13900 പേർക്കാണ് ബാധിച്ചത്. 155 പേർ മരിച്ചു.