കൊളംബോ: സാങ്കേതിക തകരാറിനെ തുടർന്ന് ശ്രീലങ്കയിൽ രാജ്യമൊട്ടാകെ ഏഴ് മണിക്കൂർ നീണ്ടുനിന്ന വൈദ്യുതി മുടക്കം. കെരാവൽപിട്ടിയ പവർ കോംപ്ലക്സിലെ സാങ്കേതിക തകരാറാണ് വൈദ്യുതി മുടക്കത്തിന് ഇടയാക്കിയതെന്നും പരിഹരിച്ചതായും മന്ത്രി ദുല്ലാസ് അലഹപ്പെരുമ അറിയിച്ചു.
വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ജനജീവിതം സ്തംഭിച്ചു. ജലവിതരണവും ഇതിനൊപ്പം നിലച്ചു. ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാതായതോടെ നഗരങ്ങളിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇലക്ട്രിസിറ്റി ബോർഡ് മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം.
2016ലാണ് ശ്രീലങ്കയിൽ സമാന രീതിയിൽ വൈദ്യുതി മുടക്കമുണ്ടായത്. അന്ന് സാങ്കേതിക തകരാറിനെ തുടർന്ന് എട്ട് മണിക്കൂറാണ് രാജ്യം ഇരുട്ടിലായത്.