വിയന്ന:ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ആറ് കഫേകളിലും റസ്റ്റോറന്റുകളിലും ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് പേരാണ് കൊല്ലപ്പെട്ടത് .
തങ്ങളുടെ ‘സാമ്രാജ്യത്തിലെ പോരാളി’യാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് വാർത്താമാദ്ധ്യമമായ അമാഖിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചു. ഓസ്ട്രിയൻ-മാസിഡോണിയൻ ഇരട്ട പൗരത്വമുള്ള കുജ്തിം ഫെജ്സുലായി എന്ന ഐഎസിസ് അനുഭാവിയാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് വെടുവച്ച് കൊന്നിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഫെജ്സുലായി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും, മറ്റൊരാളുടെ സാന്നിദ്ധ്യം ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്താനായില്ലെന്നുമാണ് അറിയിച്ചത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയ ജനങ്ങളോട് ഇവ എത്തിച്ചു നൽകാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.നഗരമദ്ധ്യത്തിലെ സജീവമായ തെരുവുകളിൽ രാത്രി എട്ടിന് ശേഷം അജ്ഞാതനായ വ്യക്തി കൂസലില്ലാതെ നടന്ന് കൊണ്ട് ആളുകൾക്ക് നേരെ വെടിവയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പാണ് രാജ്യത്ത് ഭീകരാക്രമണമുണ്ടായത്.