ന്യൂഡൽഹി: സൺറൈസേഴ്സ് ഹെെദരാബാദിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ചെന്നെെ സൂപ്പർ കിങ്സ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 3–171 റണ്ണാണ് ഹെെദരാബാദ് നേടിയത്. ചെന്നെെ 1.3 ഓവർ ശേഷിക്കെ ജയം നേടി. ഋതുരാജ് ഗെയ്‌ക്ക്‌വാദ് (44 പന്തിൽ 75) ഫാഫ് ഡുപ്ലെസിസ് (38 പന്തിൽ 56) എന്നിവർ ചെന്നെെക്കായി മികച്ച പ്രകടനം നടത്തി. ഗെയ്‌ക്ക്‌വാദിന്റെ ഇന്നിങ്സിൽ 12 ഫോറുകളായിരുന്നു.
ഹെെദാരാബാദിന് വേണ്ടി റഷീദ‍് ഖാൻ മൂന്ന് വിക്കറ്റ് നേടി.ടോസ് നേടിയ ഹെെദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മനീഷ് പാണ്ഡെയുടെയും (46 പന്തിൽ 61), ക്യാപ്‌റ്റൻ ഡേവിഡ് വാർണറുടെയും (55 പന്തിൽ 57) ഇന്നിങ്‌സുകളാണ് ഹൈദരാബാദിനെ തുണച്ചത്.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച കെയ്‌ൻ വില്യംസണാണ് (10 പന്തിൽ 26) ഭേദപ്പെട്ട സ്‌കോറിലേക്ക് ഹൈദരാബാദിനെ എത്തിച്ചത്. ശർദുൾ താക്കൂർ എറിഞ്ഞ 19–-ാംഓവറിൽ 20 റണ്ണാണ് വില്യംസൺ അടിച്ചെടുത്തത്. ചെന്നൈക്കായി ലുങ്കി എൻഗിഡി രണ്ട് വിക്കറ്റ് നേടി.
ആദ്യ ഓവറിൽ ജോണി ബെയർസ്‌റ്റോയെ (5 പന്തിൽ 7) മഹേന്ദ്രസിങ് ധോണി വിട്ടുകളഞ്ഞെങ്കിലും അവസരം മുതലെടുക്കാൻ ബെയർസ്‌റ്റോക്കായില്ല. സാം കറന്റെ പന്തിൽ ദീപക് ചഹാറിന് പിടികൊടുത്ത് ഹൈദരാബാദ് ഓപ്പണർ മടങ്ങി. രണ്ടാംവിക്കറ്റിൽ ഒത്തുചേർന്ന വാർണറും പാണ്ഡെയും പതിയെ സ്‌കോർ ഉയർത്തി. 106 റണ്ണാണ് ഇവർ ചേർത്തത്.