ദുബൈ: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ട്വൻറി-20 ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റാൻ ആലോചന. ഇൻറൻനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ഇന്ത്യയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ നടക്കുന്ന ഐ.പി.എല്ലിൽ നിന്ന് പ്രമുഖ താരങ്ങൾ പിന്മാറിയതോടെയാണ് ലോകകപ്പ് വേദി മാറ്റുന്ന കാര്യവും പരിഗണിക്കുന്നത്. കഴിഞ്ഞ സീസൺ ഐ.പി.എൽ സുരക്ഷിതമായി നടത്തി വിജയിപ്പിച്ചതാണ് യു.എ.ഇയെ വീണ്ടും പരിഗണിക്കാൻ കാരണം. ഒക്ടോബർ 18 മുതൽ നവംബർ 13 വരെയാണ് ട്വൻറി – 20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ആസ്ട്രേലിയയിലാണ് ലോകകപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷം ഇന്ത്യയിലേക്ക് ടൂർണമെൻറ് മാറ്റുകയായിരുന്നു. ബംഗളൂരു, ചെന്നൈ, ധരംശാല, ഹൈദരാബാദ്, ലഖ്നോ, മുംബൈ, ന്യൂഡൽഹി, അഹ്മദാബാദ് എന്നീ നഗരങ്ങളാണ് ലോകകപ്പിന് വേദിയൊരുക്കുന്നത്. ഇൗ നഗരങ്ങളെല്ലാം നിലവിൽ കോവിഡിെൻറ പിടിയിലാണ്. നിരവധി ചർച്ചകൾക്കുശേഷം പാകിസ്താൻ ടീം ലോകകപ്പിനുണ്ടാകുമെന്ന പ്രഖ്യാപനം വന്നത് കഴിഞ്ഞയാഴ്ചയാണ്. 16 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്.
യു.എ.ഇയിൽ ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, അബൂദബി ശൈഖ് സായിദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് രാജ്യാന്തര വേദികളുള്ളത്. മൂന്ന് വേദികൾ മാത്രമാണുള്ളെതങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലായിടത്തും എത്താം എന്നത് യു.എ.ഇയുടെ സാധ്യത വർധിപ്പിക്കുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ വേദി മാറ്റാൻ സുസജ്ജമാണെന്ന് ഐ.സി.സി താൽക്കാലിക സി.ഇ.ഒ ജെഫ് അല്ലാർഡെസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവിൽ ഇന്ത്യയിൽതന്നെ നടത്താനുള്ള പദ്ധതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ആവശ്യമായ സമയത്ത് വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇക്കാര്യത്തൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്ലിൽ നിന്ന് ഇന്ത്യൻ താരം ആർ. അശ്വിൻ, ആസ്ട്രേലിയൻ താരങ്ങളായ ആഡം സാംബ, കെയ്ൻ റിച്ചാഡ്സൺ, ആൻഡ്രു ടൈ എന്നിവർ പിന്മാറിയിരുന്നു. പോകുന്നവർക്ക് പോകാമെന്നും ഐ.പി.എൽ തുടരുമെന്നുമാണ് ബി.സി.സി.ഐ അറിയിച്ചിരുന്നത്.